ഇംഗ്ലണ്ടിന് വൻ തിരിച്ചടി, മരുന്നടിച്ച അലക്സ് ഹെയിൽസിനെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കി

18

ഇംഗ്ലീഷ് ഓപ്പണർ അലക്സ് ഹെയിൽസിനെ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുറത്താക്കി.

നേരത്തെ കുറ്റം തെളിഞ്ഞതിനാൽ ഹെയിൽസിന് 21 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്താക്കിയ നടപടി വന്നത്.

Advertisements

ഏകദിനങ്ങളിൽ 95.72 സ്ട്രൈക്ക് റേറ്റുള്ള ഹെയിൽസ് 70 മത്സരങ്ങളിൽ നിന്നായി 2419 റൺസ് നേടിയിട്ടുണ്ട്. ആറ് സെഞ്ച്വറികളടിച്ച ഹെയിൽസിന്റെ ഉയർന്ന സ്‌കോർ നോട്ടിങ്ഹാമിൽ പാകിസ്ഥാനെതിരെ നേടിയ 171 റൺസാണ്.

ഹെയ്ൽസിന് പകരക്കാരനെ ഇസിബി തീരുമാനിച്ചിട്ടില്ല. ഹാംഷെയറിന്റെ ജയിംസ് വിൻസ് പകരം ടീമിലെത്തിയേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിവാദങ്ങളിൽ നിന്നൊ!ഴിഞ്ഞ് ടീമിന് കളിക്കളത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് ഇ സി ബി മാനേജിങ്ങ് ഡയറക്ടർ ആഷ്ലി ഗിൽസ് പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി വെള്ളിയാഴ്ച അയർലൻഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിനത്തിനുള്ള പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹെയിൽസിനെതിരേ നടപടി വരുന്നത്.

എല്ലാ സീസണിന്റെ ആദ്യവും അവസാനവും താരങ്ങൾക്കു നടത്തുന്ന പരിശോധനയെത്തുടർന്നാണ് ഹെയിൽസിന്റെ മയക്കമരുന്ന് ഉപയോഗം കണ്ടെത്തിയത്.

വിലക്ക് കൂടാതെ നോട്ടിങ്ഹാംഷയർ താരമായ ഹെയിൽസിന്റെ കൗണ്ടി ക്രിക്കറ്റിലെ പ്രതിഫലത്തിന്റെ അഞ്ചുശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ൽ ബെൻ സ്റ്റോക്സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബിൽ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉൾപ്പെട്ടിരുന്നു.

തുടർന്ന് ബോർഡിന്റെ അച്ചടക്കനടപടിക്ക് ഹെയിൽസ് വിധേയനായിരുന്നു. ആറുദിവസം ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ സ്റ്റോക്സ് കുറ്റക്കാരനല്ലെന്നു വിധിക്കുകയായിരുന്നു

Advertisement