ക്യാമറാമാനൊപ്പം ലൈറ്റ്ബോയ് ആയി വിവാഹ വീട്ടില്‍ വന്ന യുവാവ് വരന്റെ അലമാരിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റി

19

കാഞ്ഞങ്ങാട്:ക്യാമറാമാനൊപ്പം ലൈറ്റ്‌ബോയിയായി വിവാഹ വീട്ടില്‍ വന്നയാള്‍ വരന്റെ അലമാരിയില്‍ നിന്നും അടിച്ചു മാറ്റിയത് രണ്ട് ലക്ഷം രൂപ.

കാമറാമാന്‍ വരന്റെ അനുഗ്രഹ ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ബാത്ത് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ ലൈറ്റ് ബോയിയാണ് രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റിയത്. കഴിഞ്ഞ മാസം 24ന് നടന്ന മോഷണക്കേസില്‍ കാഞ്ഞങ്ങാട് മണലില്‍ അശ്വിന്‍ എന്ന 22 കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Advertisements

കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ മകന്‍ ഷൈജുവിന്റെ വിവാഹം പകര്‍ത്തുന്നതിനിടെയാണ് ലൈറ്റ്‌ബോയി ആയി എത്തിയ അശ്വിന്‍ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച്‌ കടന്നത്. വരന്റെ മുറിയില്‍ എത്തിയപ്പോള്‍ തന്നെ അലമാരിയില്‍ അടുക്കി വെച്ചിരുന്ന പണം അശ്വിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പിന്നീട് തന്ത്രപരമായി അശ്വിന്‍ പണം സ്വന്തമാക്കുക ആയിരുന്നു. കാമറാമാന്‍ വരനെ അനുഗ്രഹിക്കുന്ന ചടങ്ങ് കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് മുകളിലത്തൈ നിലയില്‍ കയറി അശ്വിന്‍ പണം മോഷ്ടിച്ചത്.

വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോള്‍ എല്ലാവരും വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങി. ഈ തക്കത്തിന് ബാത്ത്‌റൂമില്‍ പോകണമെന്ന് കാമറാമാനോട് പറഞ്ഞ ശേഷം മുകള്‍ നിലയില്‍ എത്തിയ അശ്വിന്‍ പണം കൈക്കലാക്കുക ആയിരുന്നു. അതിന് ശേഷം അലമാര പൂട്ടി താക്കോല്‍ സ്വയം സൂക്ഷിക്കുകയും പണം ഒരു കടലാസില്‍ പൊതിഞ്ഞ് സമീപത്ത് ഒരിടത്ത് കല്ലിനടിയില്‍ ഒളിപ്പിച്ച്‌ വെയ്ക്കുകയും ചെയ്തു.

മോഷണത്തിന് ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ തിരിച്ചു വന്ന് വീണ്ടും ലൈറ്റടിക്കുകയും ചെയ്തു. പിന്നീട് കാണാതായ താക്കോലിനായി വീട്ടുകാര്‍ തെരച്ചില്‍ നടത്തുമ്ബോള്‍ ഒന്നും അറിയാത്തവനെ പോലെ കൂട്ടത്തില്‍ കൂടുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്ന് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കണ്ടില്ല. മണിക്കൂറുകളോളം ശ്രമിച്ചിട്ടും താക്കോല്‍ കിട്ടാതായതോടെ ടെക്‌നീഷ്യനെ വിളിച്ച്‌ ഷെല്‍ഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു. എന്നാല്‍ പണം ഉണ്ടായിരുന്നുല്ല.

ഇതോടെ പണം മോഷണം പോയതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യിലിനിടയില്‍ അശ്വിന്‍ ഇടയ്ക്ക് ടോയ് ലറ്റില്‍ പോയ കാര്യവും ക്യാമറാമാന്‍ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. അശ്വിനെ നിരീക്ഷിച്ച പൊലീസ് അയാളുടെ ആഡംബര ജീവിതം മനസ്സിലാക്കി.

സഹോദരിയുടെ വിവാഹത്തിന് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിന്‍ സമ്മാനമായി നല്‍കിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കള്‍ക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തു.

ചിട്ടിക്കുടിശ്ശികയായി 60,000 ഒരുമിച്ച്‌ അടച്ചു തീര്‍ത്തതും 16,000 രൂപയുടെ മൊബൈല്‍ വാങ്ങിയതും കൂട്ടുകാരുമായി മൈസൂരില്‍ ടൂറ് പോയതുമെല്ലാം പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അശ്വിന്‍ കുറ്റംസമ്മതിക്കുക ആയിരുന്നു.

Advertisement