ദിലീപ് വിഷയത്തില്‍ തീരുമാനം എടുക്കാനാവാതെ നില്‍ക്കുന്ന അമ്മയ്ക്കും മോഹന്‍ലാലിനും തലവേദനയായി മുകേഷ്

50

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടന്‍ ദിലീപിന് അനുകൂലമായി സ്വീകരിച്ച നടപടിയുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നത് മലയാള സിനിമാ സംഘടനയായ ‘അമ്മ’യ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ ‘അമ്മ’യ്ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് മുകേഷിന് നേരെ ഉയര്‍ന്നിരിക്കുന്ന മീ ടൂ വിവാദം. ഇക്കാര്യത്തില്‍ അമ്മ ഇനിയെന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദിലീപ് വിഷയത്തില്‍ അമ്മ സ്വീകരിച്ച നിസംഗതയെ തുടര്‍ന്നാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപം കൊണ്ടത്.

ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ കത്തില്‍ അമ്മ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. മുകേഷ് വിഷയത്തില്‍ ഡബ്ല്യു.സി.സിയുടെ നിലപാടും നിര്‍ണായകമാണ്.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്.

അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍ മേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ് ആരോപിക്കുന്നു.തുടര്‍ന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്‌ളൈറ്റില്‍ തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.

ഹോളിവുഡില്‍ ഉയര്‍ന്ന മീ ടു വിവാദം ഇന്ത്യയില്‍, തെന്നിന്ത്യന്‍ സിനിമയിലാണ് ആദ്യം തലപൊക്കിയത്. പിന്നീട് ബോളിവുഡിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി ബോളിവുഡ് താരം തനുശ്രീ ദത്തയാണ് വിവാദവുമായി രംഗത്തെത്തിയത്. നടന്‍ നാന പടേക്കര്‍ക്കെതിരെയായിരുന്നു തനുശ്രീയുടെ ആരോപണം.

Advertisement