പിറകെ നടന്നു കെഞ്ചിയിട്ടും ആരും വാങ്ങിയില്ല; വിൽക്കാനാവാതെ സാധുവായ വിൽപ്പനക്കാരൻ കയ്യിൽ വെച്ച ടിക്കറ്റിന് വിഷു ബംപർ 5 കോടി

44

കൊച്ചി: ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ വിജയിയായി ലോട്ടറി വിൽപ്പനക്കാരൻ. തമിഴ്നാട് തിരുനെൽവേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയ്ക്കാണ് ഭാഗ്യം കടാക്ഷിച്ചത്.

ടിക്കറ്റ് വിറ്റുപോകാതെ വന്നതോടെ നറുക്കെടുക്കുന്നതിനു തൊട്ടു മുൻപു വരെ പലരുടേയും പിറകെ നടന്ന് കെഞ്ചി അപേക്ഷിച്ചിട്ടും ആരും ടിക്കറ്റ് വാങ്ങിയില്ല.

Advertisements

ഒടുവിൽ ചെല്ലയ്യതന്നെ ടിക്കറ്റ് കയ്യിൽ സൂക്ഷിക്കുകയായിരുന്നു. ഇതോടെ വിഷു ബംപർ ഒന്നാം സമ്മാനമായ 5 കോടി രൂപയാണ് ചെല്ലയ്യയെ തേടിയെത്തിയത്.

വാഴക്കുളത്താണ് ചെല്ലയ്യ ലോട്ടറി വിൽക്കുന്നത്. ബംപർ സമ്മാനം അടിച്ചത് ചെല്ലയ്യ നേരത്തെ അറിഞ്ഞെങ്കിലും ഭയം മൂലം ഇയാൾ ആരോടും പറഞ്ഞില്ല.

ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാൻ എന്ന് ആരും അറിഞ്ഞില്ല.

ഇന്നലെ ടിക്കറ്റ് വാഴക്കുളം എസ്ബിഐ ശാഖയിൽ ഏൽപിച്ചതോടെയാണ് വിവരം അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞത്.

ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്ബർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഹോട്ടൽ ജീവനക്കാരനായി 10 വർഷം മുൻപു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെൽവ നമിത എന്നിവരോടൊപ്പം കല്ലൂർക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.

ഒരു വർഷം മുൻപാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. വാഴക്കുളത്തുള്ള ലോട്ടറി ടിക്കറ്റ് ഏജൻസിയിൽനിന്നു ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുകയാണ്.

വിഷു ബംപർ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വിൽപനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകൾ വിൽക്കാനായില്ല.

ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങിയില്ല. പിന്നീടു കയ്യിൽ സൂക്ഷിക്കുകയായിരുന്നു.

സ്വന്തമായൊരു വീട് നിർമിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പണം വിനിയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.

Advertisement