ബറോഡ: ക്രിക്കറ്റ് മൈതാനത്ത് ഇർഫാൻ പഠാൻ എന്ന താരത്തിന്റെ ജീവിതം ഏറെക്കുറ അവസാനിച്ചെന്നാണ് ആരാധകരും ലോകവും ഇതുവരെ കരുതിയത്.
എന്നാൽ തന്റെ കരിയറും ക്രിക്കറ്റും ഇനിയും ബാക്കിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇർഫാൻ. ചരിത്രപരമായൊരു നേട്ടത്തിലൂടെയാണ് ഇർഫാൻ ക്രിക്കറ്റ് ലോകത്ത് വീണ്ടും വാർത്തയാകുന്നത്.
ഐപിഎല്ലു പോലെ തന്നെ ഇന്ന് വളരെയധികം ആരാധകരുള്ള ടി20 ലീഗാണ് കരീബിയൻ പ്രീമിയർ ലീഗ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക ടീമുകളുടേയും റൺ മെഷീനുകൾ വിൻഡീസ് താരങ്ങളാണ്.
അവരുടെ നാട്ടിൽ നടക്കുന്ന ലീഗെന്നതിനാൽ ഐപിഎല്ലോളം തന്നെയോ അല്ലെങ്കിൽ അതിലധികമോ ആവേശവും ആഘോഷവുമാണ് സിപിഎല്ലിലുള്ളത്.
കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ഇർഫാൻ പഠാൻ.
കരീബിയൻ പ്രീമിയർ ലീഗിലേക്കുള്ള താര ലേലത്തിനായുള്ള പട്ടികയിൽ ഇർഫാൻ പഠാന്റെ പേരും വന്നതോടെ ഈ ചരിത്രം ഇടങ്കയ്യൻ പേസറുടെ പേരിലായിരിക്കുകയാണ്.
ലേലത്തിൽ ഇർഫാൻ പഠാനെ ഏതെങ്കിലും ടീമുകൾ സ്വന്തമാക്കിയാൽ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം താരത്തെ തേടിയെത്തും.
മുൻ വർഷങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ടി20 ടൂർണമെന്റുകളിൽ കളിക്കുന്നതിന് ബിസിസിഐ കർശന വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു.
അതിനാൽ ബിബിഎൽ, സിപിഎൽ, ബിപിഎൽ തുടങ്ങിയ ലീഗുകളിലൊന്നും ഇന്ത്യൻ താരങ്ങൾ കളിച്ചിരുന്നില്ല. ഇതാണ് ഇർഫാനിലൂടെ മാറുന്നത്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇർഫാൻ പഠാൻ. എന്നാൽ കഴിഞ്ഞ രണ്ട് ഐപിഎല്ലുകളിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ലേലത്തിൽ ഇർഫാനെ ആരും വാങ്ങാൻ തയ്യാറായില്ല.
അതിന് തൊട്ട് മുമ്പ് ചെന്നൈ ലേലത്തിൽ സ്വന്തമാക്കിയെങ്കിലും കളിക്കാനായി ഇറങ്ങിയില്ല. അവസാനമായി ഇർഫാൻ ഐപിഎല്ലിൽ കളിച്ചത് 2017 ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴും കളിക്കുന്ന താരം പോയ വർഷം ബറോഡയിൽ നിന്നും ജമ്മു കശ്മീരിലേക്ക് മാറിയിരുന്നു. താരവും മെന്ററുമായാണ് പഠാൻ കശ്മീരിലെത്തിയത്.
ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20കളും കളിച്ചിട്ടുള്ള താരമാണ് ഇർഫാൻ. 301 വിക്കറ്റുകളും 2800 റൺസും നേടിയിട്ടുണ്ട്.
വിൻഡീസിനെ പുറമെ 20 രാജ്യങ്ങളിൽ നിന്നുമായി 536 താരങ്ങളെയാണ് സിപിഎൽ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അലക്സ് ഹെയിൽസ്, റാഷിദ് ഖാൻ, ഷാക്കിബ് അൽ ഹസൻ, ജോഫ്ര ആർച്ചർ, ജെപി ഡുമിനി, ആന്ദ്ര റസൽ, സുനിൽ നരേൻ, ഹെറ്റ്മെയർ, ഷായ് ഹോപ്പ് തുടങ്ങിയ താരങ്ങൾ ലേലത്തിൽ പങ്കെടുക്കും.
ലേലത്തിന് മുന്നോടിയായി എല്ലാ ടീമുകൾക്കും താരങ്ങളെ നിലനിർത്താനുണ്ട്. ഒരു ടീമിന് ആറ് താരങ്ങളെ വരെ നിലനിർത്താനാകും. സെപ്തംബർ നാല് മുതലാണ് ലീഗ് ആരംഭിക്കുക.