നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് ‘അമ്മ’ പ്രസിഡന്‍റ് മോഹൻലാൽ.
ഇക്കാര്യത്തിൽ ജനറൽ ബോഡിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കുന്നത് വരെ കാത്തിരിയ്ക്കണമെന്ന് കത്ത് നൽകിയ നടിമാരോട് മോഹൻലാൽ ആവശ്യപ്പെട്ടു.
നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അമ്മയുടെ നിലപാട്. എന്ന് ജനറൽ ബോഡി വിളിച്ചു ചേർക്കാനാകും എന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ബലാത്സംഗക്കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാർവതി എന്നീ അഭിനേതാക്കളാണ് വീണ്ടും കത്ത് നൽകിയത്.
സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാർ നൽകുന്നത്.
മുമ്പ് തിലകൻ അടക്കമുള്ളവർക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേർന്ന് ‘അമ്മ’ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിലീപ് ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും ‘അമ്മ’യുടെ നിലപാട്.