സെലക്ഷൻ കമ്മിറ്റി തലപ്പത്തേക്ക് മുൻ ഇന്ത്യൻ സ്പിന്നർ, വിട്ടുകൊടുക്കാതെ നെഹ്റയും വെങ്കടേഷ് പ്രസാദും

11

എംഎസ്‌കെ പ്രസാദിനു പകരം സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്തേക്ക് പുതിയ നിയമനം വരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കവെയാണ് പുതിയ നിയമനത്തിന് കളമൊരുങ്ങുന്നത്. ആരാണെന്ന കാര്യം ഡിസംബർ ഒന്നിനു നടക്കുന്ന വാർഷിക ജനറൽ യോഗത്തിലേ തീരുമാനമാകൂ.

എന്നാൽ മുൻ ഇന്ത്യൻ സ്പിന്നറും പ്രശസ്ത കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ പേരാണ് ഈ സ്ഥാനത്തേക്കു പ്രധാനമായും കേൾക്കുന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയാണ് ശിവരാമകൃഷ്ണന് അനുകൂലമാവുകയെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിൽ നിന്നും അർഷാദ് അയ്യൂബ്, കർണാടകത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ് എന്നിവരുടെ പേരുകളും സജീവമായി നിൽക്കുന്നുണ്ട്. മറ്റൊരാൾ ജ്ഞാനേന്ദ്ര പാണ്ഡെയാണ്.

Advertisements

അയ്യൂബും പ്രസാദും ദക്ഷിണമേഖലയെ പ്രതിനിധീകരിക്കുമ്പോൾ, പാണ്ഡെ മധ്യമേഖലയെയാണു പ്രതിനിധീകരിക്കുക. മുൻ ഇന്ത്യൻ താരവും യുപി സ്വദേശിയുമാണ്. ഉത്തരമേഖലയിൽ നിന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റയുടെ പേരും കിഴക്കൻ മേഖലയിൽ നിന്ന് ദീപ് ദാസ്ഗുപ്തയുടെയും സുനിൽ ഗവാസ്‌കറുടെ മകനും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ രോഹൻ ഗവാസ്‌കറുടെ പേരുമാണു കേൾക്കുന്നത്.

സെലക്ഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനത്തു നിന്നിറങ്ങിയാൽ പ്രസാദ് തെലുഗു ക്രിക്കറ്റിൽ കമന്റേറ്ററായി പുതിയ ചുമതലയേറ്റെടുക്കും. നേരത്തേ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ടീമിൽ നിലനിർത്തിയതിനെച്ചൊല്ലി സെലക്ഷൻ കമ്മിറ്റി ഏറെ പഴികേട്ടിരുന്നു. മോശം ഫോം തുടരുന്ന പന്തിന് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിരന്തരമായി സ്ഥാനം കൊടുക്കുന്നതാണു വിമർശകരെ ചൊടിപ്പിച്ചത്.

ഋഷഭ് പന്തിനു പകരം ടീമിലുള്ള മലയാളിതാരം സഞ്ജു വി സാംസണ് അവസരം നൽകാത്തത് എന്താണെന്നാണു മുതിർന്ന താരങ്ങളടക്കം ചോദിക്കുന്നത്.

Advertisement