ഒമ്പത് മാസം മുമ്പ് നടന്ന പ്രണയ വിവാഹം കൃതിയുടെ രണ്ടാം കെട്ട്: മാസങ്ങൾ കൊണ്ട് വൈശാഖ് കൃതിയുടെയും വീട്ടുകാരുടേയും ലക്ഷക്കണക്കിന് പണവും സ്വത്തും അടിച്ച്മാറ്റി, ഒടുവിൽ ക്രൂരമായ കൊലയും

85

കുണ്ടറ: ഒൻപത് മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ യുവാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനന്റെ മകൾ കൃതി (26) തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കൊല്ലപ്പെട്ടത്. കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ എം. ആർ. എ 12ബിയിൽ വൈശാഖാണ് ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

പൊലീസും യുവതിയുടെ വീട്ടുകാരും പറയുന്നത്: രണ്ടുമാസമായി കൃതി സ്വന്തം വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് വൈശാഖ് എത്തിയത്. കിടപ്പുമുറിയിൽ തങ്ങിയ ദമ്പതികളെ രാത്രി പത്തേമുക്കാലോടെ അത്താഴം കഴിക്കാൻ അമ്മ ബിന്ദു വിളിച്ചു. വാതിൽ തുറന്നപ്പോൾ ബിന്ദു കണ്ടത് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന മകളെയാണ്. സംസാരിച്ചിരിക്കവേ കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് വാഹനത്തിൽ കടന്നുകളഞ്ഞു.

Advertisements

മാതാപിതാക്കൾ ഉടൻ കുണ്ടറ പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രണയത്തിലായിരുന്ന കൃതിയും വൈശാഖും ഒൻപത് മാസം മുമ്പാണ് വിവാഹിതരായത്. കൃതിക്ക് ആദ്യ വിവാഹത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. വൈശാഖിന്റെ ആദ്യ വിവാഹമാണ്.

മാസങ്ങൾക്കുള്ളിൽ വൈശാഖ് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി.

പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്. ഇതേചൊല്ലി ഒക്ടോബർ 14ന് കലഹിച്ച് ഭാര്യവീട്ടിൽ നിന്നിറങ്ങിയ വൈശാഖ് പിന്നീട് തിങ്കളാഴ്ചയാണ് തിരികെയെത്തിയത്.

പണത്തിനും സ്വത്തിനുംവേണ്ടി വൈശാഖ് ഭാര്യയെ ഉപദ്രവിക്കുന്നതും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൊലപാതകം അറിഞ്ഞ ഉടൻ പൊലീസ് വൈശാഖിനായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാളുടെ കൊല്ലത്തെയും പരവൂരിലെയും വീടുകളിൽ പരിശോധന നടത്തി പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലും മറ്റും നിരീക്ഷണം ശക്തമാക്കി. പൊലീസിന്റെ സമ്മർദ്ദം ശക്തമായതോടെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കുണ്ടറ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Advertisement