ലോസാഞ്ചലസ്: 25 അടിയോളം ആഴത്തിലുള്ള അഴുക്കുചാലില്‍ 12 മണിക്കൂറോളം കുടുങ്ങി കിടന്ന ജെസ് ഹെര്‍നാണ്ടസ് എന്ന 13കാരനെ അത്ഭുകരമായി രക്ഷപെടുത്തി. വിഷവാതകം നിറഞ്ഞ് ഏതുനിമിഷവും മരണം സംഭവിക്കുമായിരുന്ന ദുരന്തമുഖത്തു നിന്നുള്ള ജെസിന്റെ രക്ഷപ്പെടല്‍ അത്ഭുതകരമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പോലും വിശേഷിപ്പിക്കുന്നത്.
സംഭവം ഇങ്ങനെയാണ്- കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ലോസാഞ്ചലസിലെ പാര്‍ക്കില്‍ എത്തിയതായിരുന്നു ജെസ്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കാല്‍ തെറ്റി കുട്ടി അഴുക്കുചാലില്‍ വീണു. മറ്റു കുട്ടികള്‍ ഉടന്‍ തന്നെ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
പ്രാരംഭ ഘട്ടത്തില്‍ ഹോസ് ഉപയോഗിച്ച് കുട്ടിക്ക് ജീവനുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്തതെന്ന് സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ മാനേജര്‍ ഹേജ്ഖാലില്‍ പറഞ്ഞു. സഹായിക്കു എന്നാണ് കുട്ടി ആദ്യം വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ അവന് വേണ്ട അടിയന്തര വൈദ്യ സഹായം ഞങ്ങള്‍ നല്‍കി പിന്നീട് അവന്‍ ആവശ്യപ്പെട്ട പ്രകാരം ഒരു മൊബൈല്‍ ഫോണും എത്തിച്ചു കൊടുത്തു. അമ്മയോട് സംസാരിക്കാനായിരുന്നു അത്- ഹേജ്ഖാലില്‍ പറഞ്ഞു.
730 മീറ്ററായിരുന്നു അഴുക്കുചാല്‍ പൈപ്പിന്റെ നീളം. നൂറോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നെങ്കിലും ജെസിന്റെ മന:കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് ഹേജ്ഖാലില്‍ വ്യക്തമാക്കി. തന്നെ രക്ഷിക്കണമെന്നും മരിക്കാന്‍ അനുവദിക്കരുതെന്നും മാത്രമായിരുന്നു ദൈവത്തോട് അപകട സമയത്തൊക്കെയും പ്രാര്‍ത്ഥിച്ചതെന്ന് പിന്നീട് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ജെസ് ഹെര്‍ണാണ്ടസ് പറഞ്ഞു.