ബിഎസ്എൻഎൽ ജീവനക്കാരനെ സ്വന്തമാക്കാൻ രണ്ടാം ഭർത്താവ് ഷാജുവിനെയും കൊലപ്പെടുത്താൻ ശ്രമിച്ചു, മൂന്നാം വിവാഹത്തിനും ഒരുങ്ങിയെന്നും ജോളിയുടെ മൊഴി

17

കോഴിക്കോട്: രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ ഒരുങ്ങിയിരുന്നുവെന്ന് കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയുടെ മൊഴി. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനായാണ് ഷാജുവിനെ കൊല്ലാൻ ശ്രമിച്ചത്. ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി മൊഴി നൽകി.

ജോളി ഏറ്റവും കൂടുതൽ തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എൻ എൽ ജീവനക്കാരൻ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു . കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവർ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

Advertisements

കഴിഞ്ഞ ആറു മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.

ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു.

എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നുവെന്ന് ഷാജുമൊഴി നൽകിയിട്ടുണ്ട്. അതു കൊണ്ടാണ് മകനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു മൊഴി നൽകിയിട്ടുണ്ട്.

Advertisement