ഐപിഎല്ലിലെ ഏറ്റവും അപകടകാരിയെ തരാം, ആർ അശ്വിനായി അവിശ്വസനീയ ഓഫർ പ്രഖ്യാപിച്ച് ഡൽഹി

19

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ അവശേഷിക്കെ താരങ്ങള്‍ക്കായി ടീമുകള്‍ നീക്കം തുടങ്ങി. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. അശ്വിനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

എന്ത് വില കൊടുത്തും അശ്വിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ടീമിന്റെ നീക്കം. ഇതിനായി രണ്ട് താരങ്ങളെ പഞ്ചാബിന് വിട്ടു കൊടുക്കാന്‍ തയ്യാറാണെന്നാണ് ഡല്‍ഹി പറയുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ന്യൂസിലാന്‍ഡിന്റ് താരം ട്രെന്റ് ബോള്‍ട്ടും കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ ജഗദീഷ് സുജിത്തുമാണ് അശ്വിനായി ഡല്‍ഹി പഞ്ചാബിന് ഓഫര്‍ ചെയ്തിരിക്കുന്നത്.

Advertisements

പഞ്ചാബിന് ഈ ഓഫര്‍ അത്ര എളുപ്പത്തില്‍ തള്ളാനാകില്ല. ബോള്‍ട്ടിനെ പോലെ മികച്ചൊരു പേസറെ പകരം ലഭിക്കുന്നു എന്നതാണ് കാരണം. ബൗളിംഗില്‍ തങ്ങളുടെ തുറുപ്പുചീട്ടായ ബോള്‍ട്ടിനെ അത്ര മികച്ച ഫോമിലല്ലാത്ത അശ്വിനു വേണ്ടി വിട്ടു നല്‍കാന്‍ ഡല്‍ഹി തയ്യാറായത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. 2018-ലെ ലേലത്തില്‍ 2.2 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ ഡല്‍ഹി സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ടു സീസണുകളിലായി 14 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ബോള്‍ട്ട് ടീമിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 18 വിക്കറ്റുകളാണ് ബോള്‍ട്ട് ഇതുവരെ നേടിയത്.

Advertisement