ജയിച്ചത് ധോണിയുടെ തന്ത്രത്തിലോ, ഹിറ്റ്മാന്‍ രോഹിത്തിന്റെ മിന്നലാട്ടത്തിലോ? ചര്‍ച്ച കൊഴുക്കുന്നു

23

കിവീസിന് എതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ നാണം കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതോടെ രണ്ട് ടീമുകളും ഓരോ ജയം വീതം നേടി സമനിലയില്‍ തുടരുകയാണ്. മൂന്നാം മത്സരം പരമ്പരയുടെ വിധി നിര്‍ണയിക്കും.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ രോഹിത് ശരര്‍മ്മയുടെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അതേസമയം, മത്സരത്തില്‍ മറ്റൊരു സംഭവം ഉയര്‍ത്തിക്കാട്ടി ധോണി ആരാധകര്‍ ജയത്തിന്റെ ക്രെഡിറ്റ് ‘അവകാശപ്പെട്ടു’ രംഗത്ത് വരുന്നുണ്ട്. മത്സരത്തില്‍ ഫീല്‍ഡിങ്ങഇനെ പരിക്കേറ്റ് രോഹിത് കളം വിട്ടപ്പോള്‍ ധോണി ഇന്ത്യന്‍ ടീമിന്റെ കപ്പിത്താന്‍ സ്ഥാനം ഏറ്റെടുത്തതാണ് ആരാധകരെ പുതിയ അവകാശ വാദത്തിലേക്ക് നയിച്ചിരിക്കുന്നത്.

Advertisements

മത്സരത്തിന്റെ 16ാം ഓവറിലാണ് ധോണി വീണ്ടും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായത്. കോളിന്‍ ഗ്രാന്‍ഡ്ഹോമിന്റെ ക്യാച്ചെടുക്കുന്നതിനിടെ വിരലിന് പരിക്കേറ്റ രോഹിത് പരിചരണത്തിനായി മൈതാനം വിട്ടപ്പോഴായിരുന്നു ഇത്. വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നില്ല എന്നതിനാല്‍ രോഹിത് മൈതാനം വിട്ടപ്പോള്‍ ധോനിക്ക് ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു.

നേരത്തെ കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയെ നയിച്ചതും ധോനിയായിരുന്നു. ധോനി ഇന്ത്യയെ നയിച്ച 200ാം ഏകദിനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. അതേസമയം, മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ തരക്കേടില്ലാത്ത വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റില്‍ രോഹിത്തും ധവാനും ചേര്‍ത്ത് 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 29 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും അടക്കം 50 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ട് പിന്നാലെ ടീം സ്‌കോര്‍ 88ല്‍ നില്‍ക്കെ 30 റണ്‍സുമായി ധവാനും മടങ്ങി.

പിന്നീട് എട്ട് പന്തില്‍ ഒരു ഫോറും ഒരു സിക്സും വീതം നേടി 14 റണ്‍സെടുത്ത വിജയ്ശങ്കറിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ പൊഴിക്കാതെ പന്തും ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. പന്ത് 28 പന്തില്‍ 40ഉം ധോണി 17 പന്തില്‍ 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദുമാണ് പിടിച്ച് കെട്ടിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ക്രുനാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഖലീലാകട്ടെ നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

കിവീസിനായി അര്‍ധ സെഞ്ച്വറി നേടിയ ഗ്രാന്‍ഹോമും 42 റണ്‍സെടുത്ത ടെയ്ലറുമാണ് തിങ്ങിയത്. ആറാമനായി ക്രീസിലെത്തിയ ഗ്രാന്‍ഡ് ഹോം 28 പന്തില്‍ ഒരു ഫോറും നാല് സിക്സും സഹിതമാണ് 50 റണ്‍സെടുത്തത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ 20ഉം ഓപ്പണര്‍മാരായ മുണ്ട്രോയും സെല്‍ഫേര്‍ട്ടും 12 റണ്‍സ് വീതവും സ്വന്തമാക്കി.

Advertisement