നോട്ടുബുക്കിലെ പേജിൽ പരാതി എഴുതി നാലാംക്ലാസുകാരൻ; കിട്ടില്ലെന്ന് കരുതിയ സൈക്കിൾ തിരികെ വാങ്ങി നൽകി മേപ്പയൂർ പൊലീസ്

24

കോഴിക്കോട്: തന്റെ നോട്ടുബുക്കിൽ നിന്നും കീറിയെടുത്ത പേജിൽ നന്നാക്കാൻ നൽകിയ സൈക്കിൾ തിരികെ വാങ്ങി നൽകണമെന്ന നാലാംക്ലാസുകാരന്റെ പരാതി പരിഹരിച്ച് പൊലീസ്. നന്നാക്കാൻ നൽകിയ സൈക്കിൾ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് എളമ്പിലാട് യു പി സ്‌കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

‘മേപ്പയൂർ എസ് ഐക്ക്, എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ അഞ്ചാം തിയതി കൊടുത്തതാണ്. ഇതുവരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുമ്പോൾ ചിലപ്പോൾ ഫോൺ എടുക്കില്ല. ചിലപ്പോൾ എടുക്കുമ്പോൾ നന്നാക്കും എന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം എന്നായിരുന്നു പരാതി.

Advertisements

സ്‌കൂളിനടുത്ത് സൈക്കിൾ കട നടത്തുന്ന ബാലകൃഷ്ണനെതിരെ നോട്ട്ബുക്കിൽ നിന്ന് കീറിയെടുത്ത ഒരു പേജിലാണ് തിങ്കളാഴ്ച ആബിർ പരാതി എഴുതിയത്. ഗൾഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടിൽ അമ്മയോടും പിതാവിൻറെ സഹോദരനോടും പ്രശ്‌നം അവതരിപ്പിച്ചു.

ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിർ പൊലീസിനെ സമീപിച്ചത്. മേപ്പയൂർ പൊലീസ് പ്രതീക്ഷ തെറ്റിച്ചില്ല. പരാതി കിട്ടിയ ഉടൻ ആബിറിനെയും കൂട്ടി ബലകൃഷ്ണനെ കണ്ട് സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിൾ നന്നാക്കിക്കൊടുക്കാൻ നിർദ്ദേശിച്ചു.

ബാലകൃഷ്ണനാകട്ടെ ഒരു ദിവസം നേരത്തെ പൊലീസ് നിർദ്ദേശം നടപ്പാക്കുകയും ചെയ്തു. പൊരുതി നേടിയ സൈക്കിളുകളുമായി വീട്ടിലെത്തിയപ്പോൾ സന്തോഷം അടക്കാനാവാത്തത് ആബിറിൻറെ അനുജൻ ഷാഹിദിനാണ്. കൈവിട്ട് പോയെന്ന് കരുതിയ സമ്പാദ്യമാണ് സഹോദരൻ തിരിച്ച് പിടിച്ചത്.

പ്രശ്‌നം രമ്യമായി പരിഹരിച്ചതോടെ മേപ്പയൂരിലെ ജനമൈത്രി പൊലീസിനും ആശ്വാസമായി. വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥർ ആബിറിനെ ആദരിക്കാനായി സ്‌കൂളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement