ചെറിയ പെൺകുട്ടികളെ പ്രാപിച്ചാൽ വാർധക്യം വിട്ടുനിൽക്കുമെന്ന് വിശ്വസിച്ച് ജീവജ്യോതിക്ക് പിന്നാലെ കൂടി, ട്വിസ്റ്റുകളും ക്ലൈമാക്‌സും നിറഞ്ഞ ശരവണഭവൻ രാജഗോപാലിന്റെ ജീവിതത്തിന് അന്ത്യം

236

മരണമടഞ്ഞ ശരവണഭവൻ ഉടമ പി. രാജഗോപാലിന്റെ ജീവിതംസിനിമാകഥയെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്‌സും നിറഞ്ഞതായിരുന്നു. ബ്രാഹ്മണർ മാത്രം കുത്തകയാക്കിവെച്ച വെജിറ്റേറിയൻ ഭക്ഷണ മേഖലയിലേക്ക് കീഴ്ജാതിക്കാരനായ രാജാഗോപാൽ നടന്നുകയറിയതുമുതൽ അയാൾ ജാതകം മാറ്റിയെഴുതി. കച്ചവടത്തിൽ വെച്ചടിവെച്ചടി കയറ്റമായിരുന്നു.

ഒറ്റമുറിക്കടയിൽനിന്ന് തുടങ്ങിയ ശരവണഭവൻ ആദ്യം ചെന്നൈയിലും പിന്നീട് രാജ്യത്താകമാനം ഒരു ബ്രാൻറിൻറെ പേരായി മാറിയതിൽ രാജഗോപാലിന്റെ കഠിനാധ്വാനമുണ്ടായിരുന്നു. അങ്ങനെ, പിന്നിൽനിന്ന് കയറിവന്ന് വിജയം വെട്ടിപ്പിടിച്ച ജീവിതം ആത്മകഥയാക്കിയപ്പോൾ പേരിട്ടത് വെട്രി മീത് ആസൈ വൈത്തേൻ അതുകൊണ്ട് തന്നെ.

Advertisements

കഠിനാധ്വാനത്തേക്കാൾ ജ്യോതിഷത്തിന് തന്റെ വിജയത്തിന് പിന്നിൽ പ്രാധാന്യം കൊടുത്തതോടെയാണ് രാജഗോപാൽ പോലുമറിയാതെ അയാളുടെ വീഴ്ച ആരംഭിക്കുന്നത്. തൻറെ വിജയത്തിന്റെ ചവിട്ടുപടികളാണെന്ന് കരുതിയ ജ്യോതിഷികളുടെ പ്രവചനങ്ങൾ പതിയെ അയാൾക്ക് കുരുക്കായി മാറുകയായിരുന്നു.

പലചരക്ക് കടക്കാരനായി തുടങ്ങിയ രാജഗോപാൽ ജ്യോതിഷിയുടെ നിർദേശത്തെ തുടർന്നാണ് ഹോട്ടൽ മേഖലയിൽ കൈവെക്കുന്നത്. ചെന്നൈയിലെ കാമാച്ചി ഭവൻ എന്ന ചെറിയ ഭക്ഷണശാല ഏറ്റെടുത്ത് ശരവണ ഭവൻ എന്ന് പേരിട്ടായിരുന്നു തുടക്കം.

തുടക്കത്തിൽ നഷ്ടമായിരുന്നെങ്കിലും രാജഗോപാൽ പ്രതീക്ഷ വൈവിട്ടില്ല. ഗുണനിലവാരത്തിലും വൃത്തിയിലും വിട്ടുവീഴ്ചയില്ലാതെ വിലയിൽ വിട്ടുവീഴ്ച ചെയ്തതോടെ പതിയെ പിടിച്ചുകയറി. അതോടൊപ്പം തൊഴിലാളികളെ മാന്യമായി കൈകാര്യം ചെയ്തു. പിന്നീട് റോക്കറ്റ് കണക്കെയായിരുന്നു വളർച്ച.

രാജ്യത്താകമാനം 30 ബ്രാഞ്ചുകൾ. അമേരിക്കയിലെ മാൻഹാട്ടനിലും ബ്രാഞ്ച് തുറന്നു. 47 ബ്രാഞ്ചുകളോടെ അന്താരാഷ്ട്രതലത്തിലും മുദ്രപതിപ്പിച്ചു. പിന്നീട് വെജിറ്റേറിയനെന്നാൽ ശരവണഭവൻ എന്നായി പര്യായം. ഇഡ്ഡലിയിലും മസാല ദോശയുമാണ് പ്രധാന വിഭവങ്ങൾ. ഫ്രിഡ്ജ് ഉപയോഗിച്ചിരുന്നില്ല. കൈവന്ന നേട്ടമെല്ലാം ദൈവാനുഗ്രഹവും ജ്യോതിഷികളുടെ സഹായത്താലുമാണെന്ന് രാജഗോപാൽ വിശ്വസിച്ചു.

സമ്പന്നനാകും മുമ്പ്, 1972ലായിരുന്നു രാജഗോപാലിൻറെ ആദ്യ വിവാഹം. ആ ബന്ധത്തിലെ രണ്ടാമത്തെ മകൻറെ പേരാണ് ശരവണൻ. 1994ൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവനക്കാരൻറെ മകളെ വിവാഹം ചെയ്തു.

ഓരോ വിവാഹം കഴിക്കാനും കണ്ടെത്തിയ കാരണം ലാഭം വർധിക്കുമെന്നായിരുന്നു. ജ്യോതിഷി പറഞ്ഞതുപോലെ രണ്ടാം വിവാഹത്തിന് ശേഷം ലാഭം ഇരട്ടിയായി. അങ്ങനെ, 1999ൽ ജ്യോതിഷിയുടെ ഉപദേശ പ്രകാരം മൂന്നാം വിവാഹത്തെക്കുറിച്ച് രാജഗോപാൽ ചിന്തിച്ചു.

അയാളുടെ തിരിച്ചടികൾ തുടങ്ങിയ ചിന്തയായിരുന്നു അത്. ചെന്നൈ ബ്രാഞ്ചുകളിലൊന്നിന്റെ മാനേജരുടെ മകളായ ജീവജ്യോതിയെ വിവാഹം കഴിക്കണമെന്നായിരുന്നു ജ്യോതിഷിയുടെ പുതിയ ഉപദേശം. അന്ന് സ്‌കൂൾ വിദ്യാർഥിയായിരുന്നു ജീവജ്യോതി.

ട്യൂഷൻ അധ്യാപകനായിരുന്ന പ്രിൻസ് ശാന്തകുമാർ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു ജീവജ്യോതി. ഈ ബന്ധം അറിഞ്ഞിട്ടും രാജഗോപാൽ വിവാഹ ആവശ്യത്തിൽനിന്ന് പിന്മാറിയില്ല. പണവും സ്വർണവും കാഴ്ചവെച്ച് ജീവജ്യോതിയെയും കുടുംബത്തെയും പ്രലോഭിച്ചെങ്കിലും ജീവജ്യോതിയുടെ മനസ്സ് മാറിയില്ല. നിരന്തര പ്രശ്‌നത്തെ തുടർന്ന് ജീവജ്യോതിയും പ്രിൻസും ഒളിച്ചോടി വിവാഹം കഴിച്ചു.

അതോടെ അവസാനിക്കേണ്ട കഥയായിരുന്നു രാജഗോപാലിന് ജീവജ്യോതിയോടുള്ള താൽപര്യം. എന്നാൽ, രാജഗോപാൽ ഇരുവരെയും വെറുതെവിട്ടില്ല. പണവും അധികാരവും സ്വാധീനവും അയാളെ അന്ധനാക്കിയിരുന്നു. രാജഗോപാലിൻറെ ചാരന്മാർ ജീവജ്യോതിയെയും പ്രിൻസിനെയും തേടി നാടുമുഴുവൻ പാഞ്ഞു.

പകയെ അയാൾ വീണ്ടും പ്രലോഭനമാക്കി. ജീവജ്യോതിയെയും ഭർത്താവിനെയും അനുനയിപ്പിച്ച് കൂടെക്കൂട്ടി. ഇരുവർക്കും കച്ചവട സ്ഥാപനം തുടങ്ങാൻ ഒരുലക്ഷം രൂപ നൽകി. എന്നെങ്കിലും ജീവജ്യോതി തൻറേതാകുമെന്ന പ്രതീക്ഷയിൽ രാജഗോപാൽ കാത്തിരുന്നു. എന്നാൽ, രാജഗോപാലിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ ജീവജ്യോതി വഴങ്ങില്ലെന്ന് തീർച്ചയായതോടെ രാജഗോപാൽ തനിനിറം പുറത്തെടുത്തു. പ്രിൻസ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി.

നാട്ടിൽ ജീവിക്കാൻ സാധ്യമല്ലെന്ന് മനസ്സിലായതോടെ ഇരുവരും നാടുവിട്ടു. രാജഗോപാലിൻറെ ഗുണ്ടകൾ ഇരുവരെയും വീണ്ടും പിടികൂടി ശരവണ ഭവൻ സ്റ്റോർ റൂമിൽ തടവിലാക്കി. ശാന്തകുമാറിനെ കൊല്ലാൻ മാനേജർ ദാനിയേലിന് അഞ്ച് ലക്ഷം രൂപയാണ് രാജഗോപാൽ നൽകിയത്. ദാനിയേൽ അവിടെ ചെറിയൊരു കളി കളിച്ചു. അഞ്ച് ലക്ഷത്തിൽനിന്ന് 5000 രൂപ പ്രിൻസിന് നൽകി മുംബൈയിലേക്ക് നാടുവിടാൻ പറഞ്ഞു. അങ്ങനെ പ്രിൻസിനെ കൊന്നെന്ന് വരുത്തി അയാൾ ബാക്കി തുക കൈക്കാലാക്കി.

ജീവജ്യോതി പ്രിൻസിനോട് തിരികെ വരാൻ പറഞ്ഞതിനെ തുടർന്ന് അയാൾ വീണ്ടുമെത്തി. ഇരുവരും രാജഗോപാലിനെ പോയി കണ്ട് ജീവനായി അപേക്ഷിച്ചു. ചതി വെളിവാക്കിയ രാജഗോപാൽ ദാനിയേലിന് അന്ത്യശാസനം നൽകി. അങ്ങനെ, ദാനിയേൽ ശാന്തകുമാറിനെ കാറിൽ കയറ്റി കൊണ്ടുപോയി. 2001 ഒക്ടോബർ മൂന്നിന് കൊടൈക്കനാലിൽ പ്രിൻസ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി.

ഭർത്താവ് പ്രിൻസ് ശാന്തകുമാർ പണം വാങ്ങി മുങ്ങിയെന്ന് ജീവജ്യോതിയെ രാജഗോപാൽ തെറ്റിദ്ധരിപ്പിച്ചു. ജീവജ്യോതിയിൽ വിധവാ പൂജ നടത്താനുള്ള ശ്രമം അവളിൽ സംശയമുണർത്തി. പിന്നീട് പോരാട്ടത്തിൻറെ കഥയായിരുന്നു. പൊലീസ് സ്റ്റേഷനിലും കോടതികളിലും ജീവജ്യോതി നടത്തിയ പോരാട്ടം ഒടുവിൽ അവസാനിച്ചത് രാജഗോപാലിൻറെ മരണത്തിലാണ്.

സംശയം തോന്നിയ ജീവജ്യോതി പൊലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ കൊടൈക്കനാലിൽ കണ്ടെത്തിയ അജ്ഞാത ജഡം പ്രിൻസിൻറേതാണെന്ന് തെളിഞ്ഞു. മാനേജർ ദാനിയേലും കൂട്ടാളികളും ആദ്യം പൊലീസിൽ കീഴടങ്ങി. പിന്നീട്, രാജഗോപാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങി. കേസ് ഇല്ലാതാക്കാൻ ജീവജ്യോതിയുടെ പിറകെ അനുനയവും ഭീഷണിയുമായി രാജഗോപാലും സംഘവും നടന്നെങ്കിലും അവർ വഴങ്ങിയില്ല. ജാമ്യം നൽകിയതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് രംഗത്തിറങ്ങി. ഒടുവിൽ അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി രാജഗോപാൽ ജീവപര്യന്തമനുഭവിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു.

എന്നാൽ, ശിക്ഷ അനുഭവിക്കുന്ന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ല. ഒടുവിൽ ജൂലായ് ഒമ്പതിന് രാജഗോപാൽ കോടതിയിൽ കീഴടങ്ങി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മകൻറെ പരാതി പരിഗണിച്ച കോടതി രാജഗോപാലിനെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചു.

അങ്ങനെ ഒറ്റമുറിയിൽനിന്ന് തുടങ്ങി കോടികളുടെ അധിപനായ, ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്ന് സ്വന്തം ജീവിതം മാറ്റിയെഴുതിയ, ചെറിയ പെൺകുട്ടികളെ പ്രാപിച്ചാൽ വാർധക്യം വിട്ടുനിൽക്കുമെന്ന് വിശ്വസിച്ച, വൻസ്രാവെന്ന് മാധ്യമങ്ങൾ വാഴ്ത്തിയ രാജഗോപാൽ ഒരു പെൺകുട്ടിക്ക് മുന്നിൽ തോറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് എന്തും കൈക്കലാക്കാം, ആരെയും വിലക്കെടുക്കാമെന്ന രാജഗോപാലിന്റെ വിശ്വാസവും കൂടിയാണ് ജീവജ്യോതിയുടെ നിയമ പോരാട്ടത്തിൽ ഇല്ലാതായത്

Advertisement