ഇന്ത്യൻ ഏകദിന ടീമിൽ നിന്നും ഏറെ നാളായി പുറത്താണ് രവിചന്ദ്ര അശ്വിൻ. ലോക കപ്പിനുളള ടീം പ്രഖ്യാപിച്ചപ്പോഴും അശ്വിന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനായില്ല.
കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയുമാണ് ടീമിൽ ഇടം പിടിച്ച സ്പിന്നർമാർ. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അശ്വിൻ ഇവരേക്കാളെല്ലാം ഒരുപിടി മുന്നിൽ താൻ തന്നെയാണെന്ന് തെളിയിക്കുകയുണ്ടായി.
അതെസമയം ഇന്ത്യയ്ക്ക് വേണ്ടാത്ത അശ്വിന്റെ സേവനം ആവശ്യമുളള ഒരു താരമുണ്ട്. അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബു റഹമാനാണ് അശ്വിൽ നിന്ന് സ്പിൻ പാഠങ്ങൾ പഠിക്കുന്നത്.
അശ്വിൻ ലോകോത്തര താരമാണ്. അദേഹത്തിന്റെ ‘കാരം ബോൾ’ വിസ്മയവും ഒട്ടേറെ വേരിയേഷനും ശ്രദ്ധേയമാണ്.
അശ്വിനുമായി ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അതെല്ലാം ലോക കപ്പിൽ പ്രയോജനപ്പെടുത്തുമെന്നും മുജീബ് ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
ഇംഗ്ലണ്ടിൽ നേരത്തെ കളിച്ചിട്ടുള്ളതിനാൽ അവിടുത്തെ സാഹചര്യങ്ങൾ അറിയാമെന്നും മുജീബ് കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിൽ സഹതാരമായ അശ്വിനെ തന്റെ ഉപദേശകനായാണ് മുജീബ് കാണുന്നത്.
പരിക്ക് വലച്ച സീസണിൽ അത്ര മികച്ചതായിരുന്നില്ല മുജീബിന്റെ പ്രകടനം. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് മുജീബിന് നേടാനായത്.