അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സൈനി, മാനം കാത്ത് രോഹിത്ത്: ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം

7

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഒന്നു പതറിയെങ്കിലും അവസാനം ഇന്ത്യക്ക് ജയം. ഫ്ളോറിഡയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. രണ്ടാം മത്സരം നാളെ നടക്കും. 24 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ശിഖർ ധവാൻ (1), വിരാട് കോലി (19), ഋഷഭ് പന്ത് (0), മനീഷ് പാണ്ഡെ (19), ക്രുനാൽ പാണ്ഡ്യ (12) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകൾ.

Advertisements

രവീന്ദ്ര ജഡേജ (8), വാഷിങ്ടൺ സുന്ദർ (10) എന്നിവർ പുറത്താവാതെ നിന്നു. വിൻഡീസിനായി ഷെൽഡൻ കോട്ട്റെൽ, സുനിൽ നരെയ്ൻ, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ പ്രകടനമാണ് വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.

49 റൺസെടുത്ത കീറൺ പൊള്ളാർഡാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. പൊള്ളാർഡിന് പുറമെ നിക്കോളാസ് പൂരനാണ് (20) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാൻ. ജോൺ ക്യാംപൽ (0), എവിൻ ലൂയിസ് (0), ഷിംറോൺ ഹെറ്റ്മയേർ (0), റോവ്മാൻ പവൽ (4), കാർലോസ് ബ്രാത്വെയ്റ്റ് (9), സുനിൽ നരെയ്ൻ (2), കീമോ പോൾ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷെൽഡൻ കോട്ട്‌റെൽ (0), ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു.

പൂരൻ, ഹെറ്റ്മയേർ, പൊള്ളാർഡ് എന്നീ വമ്പന്മാരെയാണ് സൈനി മടക്കിയത്. പൂരൻ, ഹെറ്റ്മയേർ എന്നിവർ അടുത്തടുത്ത പന്തുകളിലാണ് പുറത്തായത്. നാലോവറിൽ 17 റൺസ് മാത്രമാണ് സൈനി വിട്ടുകൊടുത്തത്. അവസാന ഓവർ മെയ്ഡാനാക്കുകയും ചെയ്തു.

Advertisement