കോട്ടയം: അനുഭവമുള്ളവർ നമുക്ക് പറഞ്ഞു തരുന്ന ഒന്നാണ് ജീവിതത്തേയും സിനിമയേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന്.
എന്നാൽ സിനിമയെ വെല്ലുന്ന കഥകൾ ജീവിതത്തിലുണ്ടാകുമ്പോഴാണ് പലരുടേയും അനുഭവങ്ങൾക്കും അപ്പുറമുള്ള സംഭവങ്ങൾ ഈ ഭൂമിയിൽ നടക്കുന്നുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കുന്നത്.
അതിനുള്ള ഉത്തമ ഉദാഹരണമാണ് കോട്ടയത്തെ തിരുനക്കരയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. കൊല്ലം സ്വദേശിനിയായ സന്ധ്യ പല്ലവി എന്ന യുവതി കരുനാഗപ്പള്ളിയിൽ വച്ച് പങ്കെടുത്ത കല്യാണത്തിന്റെ ഫ്ളാഷ് ബാക്ക് ആരംഭിക്കുന്നത് കോട്ടയത്തു നിന്നുമാണ്.
സന്ധ്യ ഫേസ്ബുക്ക് കുറിപ്പായി ഈ അനുഭവം പങ്കുവെച്ചതോടെ ‘കോട്ടയം സ്റ്റോറി’ ലോകം മുഴുവനും ഹിറ്റായി.
മകൻ സ്നേഹിച്ച പെൺകുട്ടിയെ സ്വന്തം മകളെ പോലെ നോക്കി വിവാഹം കഴിപ്പിച്ചയച്ച അച്ഛന്റെ ജീവിതമാണ് കുറിപ്പിലൂടെ പറയുന്നത്.
സ്വന്തം മകൻ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ അവനെ ഉപേക്ഷിക്കുകയും അവനുള്ള സ്വത്തുക്കൾ താൻ ‘മകളായി’ കണ്ട പെൺകുട്ടിക്ക് നൽകി വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്ത കോട്ടയം സ്വദേശി ഷാജി നേരിന്റെ പര്യായമാകുകയാണ്.
വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സഹിതമാണ് സന്ധ്യ കുറിപ്പിറക്കിയത്. പോസ്റ്റ് ഏറെ ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെ ഒട്ടേറെ ആളുകളാണ് ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
സന്ധ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. താലികെട്ട് കണ്ണുനനയാതെ കാണാനായില്ല.
(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാൻ) കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും, ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്.
6 വർഷം മുൻപ് ഷാജിയേട്ടന്റെ മകൻ പ്ലസ് ടു ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയമാണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്.
പെണ്ണ് വീട്ടുകാർ പൊലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ.
ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി.
എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തന്റെ കൂടെ ഗൾഫിൽ കൊണ്ട് പോയി. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ.
മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.
കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായി ഇന്ന് 10 :30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു. ഈ അച്ഛന്റെയും, അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല. ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്
നന്ദി ബിനുവേട്ടാ ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്