രാത്രി രണ്ടുമണിക്ക് വിജനമായ സ്ഥലത്ത് ഒരച്ഛന്റെ സ്‌നേഹവും കരുതലും നൽകി യുവതിക്ക് കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ, ഫോട്ടോാഗ്രാഫറുടെ അനുഭവ കുറിപ്പ് വൈറൽ

24

യാത്രക്കാർക്ക് ദീർഘദൂര സർവ്വീസുകൾ നടത്തുന്ന സ്വകാര്യ ബസ്സുകൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിലെ ഒരു രാത്രികാല യാത്രാനുഭവം പങ്കുവെച്ചുള്ള കുറിപ്പ് വൈറലാകുന്നു

രാത്രി യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന യാത്രക്കാരിയോട് മര്യാദയോടെ പെരുമാറിയ ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ചുള്ള കുറിപ്പ് പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ അരുൺ പുനലൂരാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Advertisements

പലരും ചെയ്യുന്ന പോലെ ആളെയിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാൽ സമയത്തൊരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവർ തീരുമാനിക്കുമ്പോൾ കാഴ്ചയിൽ പരുക്കന്മാരായ അവരുടെയുള്ളിൽ ഒരച്ഛന്റെ സ്‌നേഹവും കരുതലും ഒക്കെ ഉണർന്നു വന്നിരിക്കാം എന്ന് അരുൺ തന്റെ കുറിപ്പിൽ പറയുന്നു.

അരുൺ പുനലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

രാത്രി ഏറെ വൈകി എറണാകുളം ബസ് സ്റ്റാൻഡിലേക്ക് ഊബറിൽ പോകുമ്പോ ഡ്രൈവർ ചോദിച്ചു. ഏത് വണ്ടിക്കാണ് പോകുന്നത്.

ബുക്ക്‌ ചെയ്തിട്ടുണ്ടോ? അങ്ങിനെ ഇന്ന വണ്ടി എന്നൊന്നുമില്ല സഹാ കിട്ടുന്ന വണ്ടിക്ക് കേറും അതാണ്‌ പതിവ്.

എന്നത്തേയും പോലെ ഈ രാത്രിയിലും അങ്ങിയാണ് പോകാൻ തീരുമാനിച്ചതെങ്കിലും സ്റ്റാൻഡിൽ എത്തിയപ്പോ വരുന്ന വണ്ടിയിലെല്ലാം നല്ല തിരക്ക്. ഓ ഇന്നു ഞായറാഴ്ച ആണെന്നോർത്തില്ല. തിരക്ക് കൂടുതലാണ് നാല് വണ്ടി വന്നു പോയി ഒന്നിലും രക്ഷയില്ല.

അങ്ങിനെ ആകെ തേഞ്ഞു നിക്കുമ്പോഴാണ് ഒരു സൂപ്പർ ഡീലക്സ് വന്നത്. അതെപ്പോഴും ഫുൾ ബുക്കിങ്ങായിരിക്കും എന്നാലുമൊന്നു നോക്കാമെന്നു കരുതി വാതിലിനു അടുത്തെത്തി ആളിറങ്ങിക്കഴിഞപ്പോ പ്രതീക്ഷയോടെ കണ്ടക്ടറെ ഒന്ന് നോക്കി. ന്തോ ഭാഗ്യം പുള്ളി കേറിക്കോളാൻ പറഞ്ഞു ചില്ലറ സീറ്റുകൾ ഒഴിഞ്ഞിരിക്കുന്നു.

സീറ്റിൽ ചാഞ്ഞിരുന്നു മെല്ലെ ഒന്ന് മയങ്ങി ഉണർന്നു പിന്നെയും മയങ്ങി അങ്ങിനെ പൊക്കോണ്ടിരിക്കുന്പോ ആരുടെയോ ബാഗ് തട്ടി ഉണർന്നു ഒരു പെൺകുട്ടി ഇറങ്ങാനായി മുന്നോട്ടു പോകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നേ ഉള്ള അൽപ്പം വിജനമായൊരിടത്താണ് അവർക്കിറങ്ങേണ്ടത്. വണ്ടി നിർത്തി കുട്ടി ഇറങ്ങിക്കഴിഞ്ഞപ്പോ ഡ്രൈവർ ചോദിച്ചു കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.

ഇല്ല ഇപ്പൊ വരുമെന്നു മറുപടി കിട്ടിയപ്പോ. ശ്ശോ ഇവിടെത്തും മുന്നേ വിളിക്കണ്ടായിരുന്നോ എന്നു കണ്ടക്ടർ ശാസിച്ചു. കുട്ടി ഫോണിൽ വിളിക്കുന്നു. അധികം താമസിച്ചില്ല ആളെത്തി കൂട്ടിക്കൊണ്ടു പോയി അതിനു ശേഷമാണു വണ്ടി എടുത്തത്.

ഞാനപ്പോ മുൻപ് വായിച്ചിട്ടുള്ള ഇത്തരം ചില സംഭവങ്ങൾ ഓർക്കുകയായിരുന്നു. അൽപ്പം പ്രായമുള്ള, കണ്ടാൽ ഗൗരവപ്രകൃതിക്കാരായ ആ കണ്ടക്ടറും ഡ്രൈവറും ആ നിമിഷങ്ങളിൽ കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നു.

പലരും ചെയ്യുന്ന പോലെ ആളിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാൽ സമയത്തോരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവർ തീരുമാനിക്കുമ്പോ കാഴ്ചയിൽ പരുക്കന്മാരായ അവരുടെയുള്ളിൽ ഒരച്ഛന്റെ സ്നേഹവും കരുതലും ഒക്കെ ഉണർന്നു വന്നിരിക്കാം എന്നെനിക്കു തോന്നി.

എന്റെ ഇത്രയും വർഷത്തെ രാത്രിയും പകലുമുള്ള കെഎസ്ആർടിസി യാത്രകളിൽ ഇതുപോലുള്ള അപൂർവ്വം നല്ല സ്റ്റാഫുകളെ കണ്ടിട്ടുണ്ട്. ചിലരൊക്കെ വല്ലാത്ത വിരക്തിയോടെ ജോലി ചെയ്തു യാത്രക്കാരോട് മോശമായി പെരുമാറിയും കയർത്തു സംസാരിച്ചും വെറുപ്പിക്കുന്നത് കണ്ടിട്ടുണ്ട്.

ജോലിയോട് സ്നേഹവും ആത്മാർത്ഥതയും യാത്രക്കാരോട് സൗമ്യമായ പെരുമാറ്റവുമായി ചിരിച്ച മുഖത്തോടെ ടിക്കറ്റും കൃത്യമായി ബാക്കിയുമൊക്കെ കൊടുത്തു പ്രായമുള്ളവർക്കു വേണ്ടി സ്വന്തം സീറ്റൊഴിഞ്ഞു കൊടുത്തു സ്ത്രീകളുടെയും വികലാംഗരുടെയുമൊക്കെ സീറ്റ് അവർക്കായി ഉറപ്പു വരുത്തിയൊക്കേ ജോലി ചെയ്യുന്നവരുമുണ്ട്.

സ്റ്റാഫുകളോട് വളരെ മോശമായി അലമ്പുണ്ടാക്കി മൊട കാണിക്കുന്ന യാത്രക്കാരെയും കാണാറുണ്ട്..ഇതൊക്കെയീ ജോലിയിൽ പതിവാണ്.

എങ്കിലും പഴയ പലരും ഉണ്ടാക്കി വച്ച കെഎസ്ആർടിസി സ്റ്റാഫുകളുടെ പരുക്കൻ രീതികൾ മാറ്റിക്കൊണ്ടുവരാൻ ഇന്നു നല്ലൊരു ശതമാനം ശ്രമിക്കുന്നുണ്ട്. അതിനവർക്ക് പൊതു സമൂഹത്തിൽ നിന്നു അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്.

ദീർഘദൂര സർവ്വീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിലെ ജോലിക്കാരുടെ ഭാഗത്തു നിന്നു യാത്രക്കാർക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൂടി വരികയും അതൊക്കെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതു ഗതാഗത സംവിധാനത്തിലെ ജോലിക്കാർ സ്വയം നവീകരിച്ചു മികച്ച പെരുമാറ്റത്തോടെ ജോലി ചെയ്യാനും,നല്ല സർവ്വീസ് കൊടുത്തു നില മെച്ചപ്പെടുത്താൻ കെഎസ്ആർടിസി യും ശ്രമിച്ചാൽ തൊട്ടടുത്ത സ്റ്റേറ്റുകളിലെപ്പോലെ ലാഭത്തിലാകാൻ നമ്മുടെ ആന വണ്ടിക്കും കഴിയു.

ജോലി ചെയാതെ ശമ്പളം പറ്റി ഈ പ്രസ്ഥാനത്തെ തകർക്കുന്ന യൂണിയൻ നേതാക്കന്മാരുടെ കുൽസിത പ്രവർത്തികളെ വേരോടെ പിഴുതെറിയാൻ കെൽപ്പുള്ള ഒരു സർക്കാരും വരാൻ പോകുന്നില്ല എന്നത് തന്നെയാണ് കലാകാലങ്ങളായുള്ള ഈ പ്രസ്ഥാനസത്തിന്റെ തകർച്ചക്ക് മൂലകാരണം.

എത്ര നശിച്ചു പോയാലും ഇതുപോലെ പ്രതീക്ഷയുടെ ചില ചെറിയ നാമ്പുകളുണ്ട്. അതുതന്നെ വലിയ കാര്യം
ആ കണ്ടക്ടർ ഡ്രൈവർ ചേട്ടന്മാരോടുള്ള സ്നേഹം എഴുതിക്കൊണ്ടു ഇത് നിർത്തുന്നു പുതിയ കാലത്തെ സ്റ്റാഫുകൾ എങ്കിലും നല്ല പെരുമാറ്റത്തിലൂടെ ഇത്രയും കാലമുണ്ടായ കളങ്കങ്ങൾ മാറ്റിയെടുക്കാൻ മുൻകൈ എടുക്കുമെന്ന് പ്രത്യാശിക്കാം.

Advertisement