കൊല്ലം: മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെൺകുട്ടിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെൺകുട്ടിയുടെ പിതാവ് സോമസുന്ദരം വീട്ടിൽ കയറി വെട്ടിയത്.
അക്രമം തടയാൻ ശ്രമിച്ച പ്രണവിന്റെ മാതാവ് തങ്കമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം സോമസുന്ദരം ഒളിവിലാണ്. പ്രണവ് ലാലും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയും ഇവർ വിവാഹിതരാവുകയുമായിരുന്നു.
ഇതിൽ പ്രകോപിതനായിട്ടാണ് പെൺകുട്ടിയുടെ പിതാവ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ബൈക്കിൽ പോകാൻ ഇറങ്ങുകയായിരുന്ന പ്രണവ് ലാലിനെ ഇയാൾ വെട്ടുകയായിരുന്നു.
വീടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീടിനുള്ളിൽ വെച്ചും ഇയാൾ വെട്ടി. വയറിന്റെ ഭാഗത്തും ഇരുകൈകളിലുമാണ് യുവാവിന് വെട്ടേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റത്. ഇവരുടെ വിരലിലാണ് പരിക്ക്.
തടയാൻ ശ്രമിച്ച പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റിറ്റുണ്ട്. ഇവരുടെ വിരലിലാണ് പരിക്കേറ്റത്. അഞ്ചാലംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോമസുന്ദരത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.