വിരാട് കോഹ് ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കണം, ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കണം: ആഗ്രഹങ്ങൾ വെളിപ്പെടുത്തി ശ്രീശാന്ത്

26

ആജീവനാനന്ത വിലക്ക് ബിസിസിഐ എടുത്ത് കളഞ്ഞതോടെ മലയാളി പേസർ എസ് ശ്രീശാന്ത് തിരിച്ചുവരുന്നത് നിറയെ സ്വപ്നങ്ങളുമായി. വിലക്കിന്റെ കാലാവധി അവസാനിക്കാൻ ഇനിയും ഒരു വർഷം കൂടിയുണ്ടെങ്കിലും താൻ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു.

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നും ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇപ്പോൾ 36 വയസായി. വിലക്ക് അവസാനിക്കുമ്പോൾ പ്രായം 37 ആവും. എന്നാൽ 40 വയസ് വരെ കളിക്കാാൻ സാധിക്കുമെന്നാണ് വിശ്വാസം.

Advertisements

ഇപ്പോൾ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ഞാൻ ഒരു ടെസ്റ്റ് ബൗളറാണ്. ടെസ്റ്റിൽ 87 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 100 അന്താരാഷ്ട്ര വിക്കറ്റുകൾ തികച്ച ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നാണ് ആഗ്രഹം’ ശ്രീ പറയുന്നു. ആറ് മാസം തുടർച്ചയായി കളിക്കാൻ കഴിഞ്ഞാൽ എനിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ സാധിക്കും.

വിരാട് കോഹ് ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ടീമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ടെന്നിസ് താരം ലിയാൻഡർ പേസ് എന്റെ മുന്നിലുണ്ട്. അദ്ദേഹം ഒരു ഉത്തമ ഉദാഹരണമാണ്. 40 വയസ് കഴിഞ്ഞിട്ടും ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കി.

റോജർ ഫെഡറർ 38 വയസിലും ടെന്നിസ് കളിക്കുന്നു. ഒരുപാട് ഉദാഹരണങ്ങൾ മുന്നിലുണ്ട്. ഇമ്രാൻ താഹിർ ഏകദിന ലോക കപ്പ് കളിച്ചത് 40-ാം വയസിലാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കണം ശ്രീ കൂട്ടിച്ചേർത്തു. അടുത്ത വർഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാൻ ശ്രീശാന്തിന് സാധിക്കും.

Advertisement