ശുചീകരണ തൊഴിലാളിയായ അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് പൊട്ടിക്കരയുന്ന ബാലന്‍! ലോകത്തിന്റെ കണ്ണ് നനയിച്ച ഫോട്ടോ, ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 30 ലക്ഷം രൂപ; സംഭവമിങ്ങനെ

39

ന്യൂഡല്‍ഹി: ഒരൊറ്റ ചിത്രം, ഹൃദയഭേദകമായ ഒരേയൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരു കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 30 ലക്ഷം രൂപ. പക്ഷേ ഒരു ദുരന്തത്തിന്റെ പിന്നാലെയാണ് ഈ സഹായം ലഭിച്ചതെന്നതാണ് നിരാശാജനകമായ കാര്യം. ശുചീകരണ തൊഴിലാളിയായിരുന്ന അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ഹൃദയഭേദകമായ ചിത്രം ട്വിറ്ററില്‍ പ്രചരിച്ചതോടെ ആ കുടുംബത്തിനാണ് ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം രൂപ പിരിഞ്ഞു കിട്ടിയത്.

ഡല്‍ഹിയിലെ ദ്വാരകയില്‍ ഓവുചാല്‍ ശുചീകരണത്തിനിടെ മരിച്ച അനിലിന്റെ മൃതദേഹത്തിന് സമീപം കരഞ്ഞുകൊണ്ടുനില്‍ക്കുന്ന മകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ കരയിച്ചത്. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഏറ്റെടുത്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ അനിലിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തുകയായിരുന്നു.

Advertisements

അനിലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തില്‍ നിന്നാണ് ശിവ് സണ്ണി പകര്‍ത്തിയത്. അച്ഛന്റെ മുഖം മറച്ചിരുന്ന തുണി നീക്കി കവിളില്‍ തൊട്ട് അച്ഛാ എന്ന് വിളിച്ച് കരയുകയായിരുന്നു ആ കുഞ്ഞ്. അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി ട്വീറ്റ് ചെയ്തു.

ഈ ചിത്രം ട്വിറ്ററില്‍ പ്രചരിച്ചതോടെ ഉദയ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതോടെ ഒരു ദിവസം കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.

ഡല്‍ഹിയിലെ ദ്വാരകയിലെ ദാബ്രിയില്‍ ഓവുചാല്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടി 20 അടി താഴ്ചയിലേക്ക് പതിച്ചാണ് അനില്‍ മരിച്ചത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഓവുചാല്‍ ശുചീകരണത്തിന് തൊഴിലാളികളെ നിയോഗിക്കുന്നതെന്ന പരാതി നിരന്തരം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്.

Advertisement