കാലുകള്‍ വിടര്‍ന്നത് 2.14 മീറ്റര്‍! പിന്നെ തീപ്പൊരി ബാറ്റിംഗും; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ധോണി

27

രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ തോറ്റ് പരമ്പര നഷ്ടപെടുത്തിയെങ്കിലും എംഎസ് ധോണി കാഴ്ച്ചവെച്ചത് തകര്‍പ്പന്‍ പ്രകടനം.

23 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 40 റണ്‍സായിരുന്നു ധോണി മത്സരത്തില്‍ അടിച്ച് കൂട്ടിയത്.

Advertisements

തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ മറ്റൊരു രീതിയിലും ധോണി കാണികളെ അത്ഭുതപ്പെടുത്തി.

സ്റ്റമ്പൗട്ടില്‍ നിന്ന് രക്ഷപെടാന്‍ ധോണി തന്റെ കാലുകള്‍ സ്ട്രെച്ച് ചെയ്ത രീതിയായിരുന്നു ആരാധകര്‍ക്ക് കൗതുകം സമ്മാനിച്ചത്.

ഇന്ത്യന്‍ ഇന്നിങ്സിലെ 11ാം ഓവറിലാണ് സംഭവം. ഈ ഓവര്‍ ബോള്‍ ചെയ്തത് സ്പിന്നര്‍ ആദം സാംപ.

ധോണി കയറിക്കളിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ട സാംപ ഓവറിലെ രണ്ടാം പന്ത് സ്റ്റംപില്‍നിന്ന് അകറ്റിയാണ് ബോള്‍ ചെയ്തത്.

ധോണിയെ കബളിപ്പിച്ച പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കാണു പോയത്.

സ്റ്റംപിങ്ങിനുള്ള സാധ്യത നിലനില്‍ക്കെ നിന്നിടത്തുനിന്ന് കാല്‍ നീട്ടിയ ധോണി ക്രീസില്‍ തൊട്ടതും വിക്കറ്റ് കീപ്പര്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് ബെയ്ല്‍സ് തെറിപ്പിച്ചു.

സ്റ്റംപിങ്ങാണോയെന്ന് സംശയമുയര്‍ന്നതോടെ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി. റീപ്ലേയിലാണ് ക്രീസിലെ ആ രസകരമായ നിമിഷം കൂടുതല്‍ വ്യക്തമായത്.

നിന്നനില്‍പ്പില്‍ ക്രീസ് തൊടാന്‍ ശ്രമിച്ച ധോണി ഇരുവശത്തേക്കുമായി കാലുകള്‍ അകറ്റിയത് 2.14 മീറ്റര്‍ ദൂരം!

അല്ലെങ്കിലും സ്റ്റംപിങ്ങിന്റെ ആശാനായ ധോണിക്കുണ്ടോ, ക്രീസില്‍ കാല്‍ തൊടേണ്ടതിന്റെ പാഠം പറഞ്ഞുകൊടുക്കേണ്ടതുള്ളൂ! സമാന പ്രകടനവുമായി മുന്‍പും കയ്യടി വാങ്ങിയിട്ടുള്ള താരമാണ് ധോണിയെന്നും ഓര്‍ക്കണം.

Advertisement