വെസ്റ്റിൻഡീസ് പര്യടനം: നാലാം സ്ഥാനത്തേയ്ക്ക് അഞ്ച് താരങ്ങൾ, രക്ഷകനായി രഹാന വരുമോ

25

അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിനുളള ഇന്ത്യൻ ഏകദിന ടീമിൽ നാലാം സ്ഥാനത്തേയ്ക്കുളള താരങ്ങളെ കണ്ടെത്തുന്ന കാര്യത്തിലായിരിക്കും സെലക്ഷൻ കമ്മിറ്റി വിയർക്കുക. കുറഞ്ഞത് അഞ്ച് താരങ്ങളെങ്കിലും നാലാം സ്ഥാനത്ത് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ മത്സരിക്കുന്നുണ്ട്.

കെഎൽ രാഹുൽ, അജിക്യ രഹാന, മനീഷ് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നീ താരങ്ങളിൽ ആരെങ്കിലുമായിരിക്കും വിൻഡീസ് പര്യടനത്തിൽ നാലാം സ്ഥാനത്ത് ഇന്ത്യയ്ക്കായി കളിക്കുക.

Advertisements

ഇതിൽ കെ.എൽ രാഹുലിനെ ഇന്ത്യ ലോക കപ്പിൽ നാലാം നമ്പറിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ശിഖർ ധവാന് പരിക്കേറ്റതോടെ രാഹുൽ ഓപ്പണറായി കളിക്കുകയായിരുന്നു. ധവാൻ വിൻഡീസ് പര്യടനത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ രാഹുലിന് വീണ്ടും ഓപ്പണറുടെ വേഷം അണിയേണ്ടി വരും.

രഹാനയാകട്ടെ ഏത് പൊസിഷനിലും ഇന്ത്യയ്ക്കായി കളിക്കാനുളള ക്ലാസ് ഉളള താരമാണ്. നാലാം നമ്പറിൽ 25 തവണ ഇന്ത്യയ്ക്കായി ഇതിനോടകം കളിച്ചിട്ടുളള രഹാന 36.65 ശരാശരിയിൽ 843 റൺസും നേടിയിട്ടുണ്ട്. എന്നാൽ താരത്തിന് ലോക കപ്പ് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

മനീഷ് പാണ്ഡ്യ ഇന്ത്യയുടെ ലോക കപ്പ് സംഘത്തിൽ വൈകിയെത്തിയ താരമാണ്. വിജയ് ശങ്കറിന് പരിക്കേറ്റതാണ് പാണ്ഡ്യയ്ക്ക് തുണയായത്.

എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ പാണ്ഡ്യയ്ക്ക് ആയിരുന്നില്ല. വിൻഡീസിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടി നാലാം സ്ഥാനത്തിറങ്ങി കഴിഞ്ഞ ദിവസം പാണ്ഡ്യ സെഞ്ച്വറി നേടിയിരുന്നു.

ശുഭ്മാൻ ഗില്ലിനെ നാലാം സ്ഥാനത്ത് പരീക്ഷിക്കാവുന്ന താരമാണ്. ഫസ്റ്റ് ക്ലാസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിന്റെ മുതൽകൂട്ട്.

മത്സരപരിചയം ഭാവി ഇന്ത്യൻ ടീമിന് ഏറെ മുതൽകൂട്ടാകുകയും ചെയ്യും. റിഷഭ് പന്ത് ലോക കപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ 4 ഇന്നിംഗ്സുകളിൽ ബാറ്റ് ചെയ്തിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും അമിതാവേശം താരത്തിന് വിനയായി.

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾക്കു പുറമേ, ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായ 2 ടെസ്റ്റുകളും വിൻഡീസ് പരമ്പരയിൽ ഉണ്ടാകും. മൂന്നു ഫോർമാറ്റ് മത്സരങ്ങൾക്കും വ്യത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നിനു ടി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകുക.

Advertisement