മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ ആനക്കൊമ്പുകേസിൽ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്ററുടെ റിപ്പോർട്ട്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു.
ആനക്കൊമ്പു കൈവശം വെച്ചതിന് മോഹൻലാലിനെതിരെ തുടർ നടപടി വേണ്ടെന്നും സ്വകാര്യ ഹരജി തള്ളണമെന്നും വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിലുണ്ട്. മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വെച്ചെന്ന കേസിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോർട്ട് തേടിയിരുന്നു.
ഇതിലാണ് വനം വകുപ്പ് വിശദീകരണം നൽകിയത്. മോഹൻലാൽ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചെന്നുള്ള വനംവകുപ്പ് തള്ളി. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ല.
കോടതിയെ സമീപിച്ച ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി ആയിരുന്നെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ പറഞ്ഞു. കൊച്ചി തേവരയിലെ മോഹൻലാലിന്റെ ഫ് ളാറ്റിൽ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2016ൽ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നൽകിയത് പരാതിക്കിടയാക്കി. തുടർന്ന് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജിയെത്തുകയായിരുന്നു.