അവതാരകനും സാമൂഹ്യപ്രവർത്തകനുമായ കിടിലം ഫിറോസിനെക്കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ വന്നതിന് ശ്ഷമായിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചും പ്രണയവിവാഹത്തെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം ഫിറോസ് വാചാലനായിരുന്നു.
ഇപ്പോഴിതാ ഉമ്മയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ഉമ്മയെക്കുറിച്ചോർക്കുമ്പോൾ കുഞ്ഞുന്നാളിലൊക്കെ എനിക്ക് വല്ലാത്ത പരാതിയാണ്. പലരുടെയും അമ്മമാർ അവരുടെ മക്കൾ സംഭവങ്ങളാണ് എന്ന് പറയുമ്പോൾ എന്റെ ഉമ്മ -എന്റെ മോൻ നല്ലതാണ് എന്ന് പറയാറേയില്ല. പരാതി പറഞ്ഞാൽ പറയും -നീ തെളിയിക്ക്. കൂട്ടുകാരൊക്കെ വീട്ടിൽ വരുമ്പോ എന്റുമ്മ എന്നേക്കാൾ കൂടുതൽ അവർക്കു വിളമ്പും. കലഹിക്കുമ്പോൾ പറയും -നീ വിളമ്പാൻ പഠിക്ക്. വീട്ടിൽ ഞങ്ങൾക്ക് കഴിക്കാനുള്ളതേ അടുക്കളകലത്തിൽ ബാക്കിയുണ്ടാവുള്ളു എന്നറിയാമെങ്കിലും, അയൽവക്കത്ത് പകുത്തു കൊടുക്കും. ചിണുങ്ങിയാൽ പറയും, നിനക്കു വിശപ്പു മാറാനുള്ളത് ഞാൻ മാറ്റിവച്ചിട്ടുണ്ട്. ഇതെന്റെ പങ്കാണ് കൊടുക്കുന്നെ. നീ പകുക്കാൻ പഠിക്ക്.
ALSO READ
എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത
അങ്ങനെ കുറവറിഞ്ഞു, ഇല്ലാത്തിടത്തു വിളമ്പി, ചിറകിന്റെ കീഴിലെ ചൂടുപോലും പകുക്കേണ്ടതാണെന്നു പറയാതെ പറഞ്ഞു തന്ന മഹാ സംഭവം ആണ് ഈ നിൽക്കുന്നത്. ദേഹത്തൊരു തരി പൊന്നു കണ്ടിട്ടില്ല. ഒരെണ്ണം ചിട്ടി പിടിചെങ്ങാനും മേടിച്ചു കഴുത്തിലോ കയ്യിലോ ഇടുന്നതിന്റെ തൊട്ടടുത്ത നിമിഷം സംഗതി അപ്രത്യക്ഷമാകും. എവിടെ എന്ന് ചോദിക്കേണ്ടി വരില്ല.
ആവശ്യക്കാരാരോ പണയത്തിനു മേടിച്ചുകാണും എന്നൂഹിച്ചു ശീലമായ ആചാരമാണത്. തീരേവയ്യെങ്കിലും, ഉറ്റവർക്കായാലും, അല്ലാത്തവർക്കായാലും ആശുപത്രിയിലെ കൂട്ടിരിപ്പ്, നാട്ടിലോ, അയൽവക്കത്തോ, ബന്ധുവീടുകളിലോ ഒരാഴ്ചനീളുന്ന പാത്രം കഴുകൽ ,പാചക സഹായം, കഴുകിയിറക്കു മേളാങ്കം എന്നിവ ഉൾപ്പെടുന്ന വിവാഹ സേവന വാരാഘോഷം ഒക്കെക്കഴിഞ്ഞു നടുവൊടിഞ്ഞു വന്നിരുന്നാലും ആ ചിരി മാഞ്ഞു കണ്ടിട്ടില്ല.
ALSO READ
ഞങ്ങൾ തമ്മിൽ കാണുമ്പോളൊക്കെ വഴക്കാണ്. വീട്ടിലടങ്ങിയിരിക്കാതെ ആരോഗ്യം നോക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്നതിന് ഞാൻ അങ്ങോട്ടും, വീട്ടിലടങ്ങിയിരിക്കാതെ, ആരോഗ്യം നോക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്നതിന് ഉമ്മ ഇങ്ങോട്ടും ഒരേ വഴക്ക്. ഇപ്പൊ ഞാനെന്റെ മക്കൾക്ക് പകുത്തുകൊടുക്കുന്ന നൽപാഠങ്ങളുടെ രചയിതാവ്. ഉമ്മ ദി ഗ്രേറ്റ് നുസൈഫ ബീവി, നാളെ നാട്ടിൽ പോയി ഉമ്മയെ കാണുന്നതിന് മുന്നോടിയായുള്ള പതപ്പിക്കൽ പോസ്റ്റ് . കപ്പകറിവച്ചതും മത്തി വറുത്തതും വേണം എന്ന് കക്ഷിക്ക് മനസിലാക്കാനുള്ള സൈക്കളോടിക്കൽ മൂവ് എന്നുമായിരുന്നു ഫിറോസ് ഉമ്മയെക്കുറിച്ച് രസകരമായി കുറിച്ചത്.