മലയാളത്തിന്റെ സൂപ്പർ സ്റ്റാർ, ബിജെപി നേതാവ് എന്നതിലുപരി നന്മ നിറഞ്ഞ മനസിന്റെ ഉടമ എന്ന ലേബലിലാണ് നടൻ സുരേഷ് ഗോപി ആരാധകർക്കിടയിൽ ജീവിക്കുന്നത്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം ഇന്നും തന്റെ ആ പ്രവർത്തി തുടരുന്നു. ഒരു സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന ഏതൊരാളെയും നിരാശനാക്കി താരം മടക്കി അയക്കാറില്ല.
അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തീരാ നഷ്ടങ്ങളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ വേർപാട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ പറഞ്ഞിരുന്നു, ലക്ഷ്മിയുടെ നഷ്ടം എന്നെ മരിച്ചുകഴിഞ്ഞ് പട്ടടയിൽ വെച്ചാൽ ആ ചാരത്തിന് പോലും ആ വേദന ഉണ്ടാകുമെന്നാണ്. മകളെ ഇത്ര അധികം സ്‌നേഹിച്ച മറ്റൊരു അച്ഛൻ ഉണ്ടാകില്ല എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ആ മകളുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകളിലേയ്ക്ക്;
അന്ന് ഇന്ദ്രൻസ് വസ്ത്ര അലങ്കാരകൻ ആയിരുന്നു. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്. അതിൽ ഒരു സീനിൽ മഞ്ഞയിൽ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. ആ മഞ്ഞ ഷർട്ട് എനിക്ക് തരണമെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു.
ഞാൻ അദ്ദേഹത്തോട് എന്റെ ഇഷ്ടം പറഞ്ഞത് പ്രകാരം അദ്ദേഹം ആ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ആ ഷർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്‌കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു.
അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തിൽപ്പെടുമ്പോൾ ഞാൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ അതേ മഞ്ഞ ഷർട്ട് ആയിരുന്നു. ആ ദുരന്തം അറിഞ്ഞ് അലമുറ ഇട്ടു കരഞ്ഞുകൊണ്ട് ഞാൻ ആ ആശുപത്രിയിലേക്ക് ഓടി ചെന്നു, അവസാനമായി എന്റെ കുഞ്ഞിന്റെ അരികിൽ നിൽക്കുമ്പോൾ ആ മഞ്ഞ ഷർട്ട് ആയിരുന്നു എന്റെ വേഷം.
എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിൻറെ ചൂടേറ്റാണ് എൻറെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് നന്ദിയും സ്‌നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്.