ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സീറോ.
എന്നാൽ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്സ് ഓഫീസിൽ വൻപരാജയമായി മാറുക ആയിരുന്നു.
സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാൽ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.
അടുത്തിടെ ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുക്കുന്നതിനെ കുറിച്ച് ഷാരൂഖ് വ്യക്തമാക്കിയത്.
ഉടനെ സിനിമയൊന്നും ചെയ്യുന്നില്ല. മനസ്സ് കൊണ്ട് ഒരു സിനിമ ചെയ്യാൻ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ.
സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്.
എന്നാൽ ഇത്തവണ സിനിമ ചെയ്യാൻ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകൾ കാണാനും വായിക്കാനും കഥകൾ കേൾക്കാനും കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനം.
കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം ഷാരൂഖ് പറഞ്ഞു. തങ്ങൾ വളരെ താത്പര്യത്തോടും സ്നേഹത്തോടും ഒരുക്കിയ സിനിമയായിരുന്നു സീറോ.
പക്ഷേ, പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നും ചെയ്യാനില്ലെന്നും ഷാരൂഖ് പറഞ്ഞു. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബജറ്റിലാണ് നിർമ്മിച്ചത്.
എന്നാൽ 186 കോടി മാത്രമാണ് ബോക്സോഫീസിൽ നിന്നും ചിത്രം നേടിയത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശർമയുടെ ജീവചരിത്ര സിനിമയായിരുന്നു ഷാരൂഖിന്റെതായി ചർച്ചകളിൽ നിറഞ്ഞ പുതിയ ചിത്രം. എന്നാൽ ആ പ്രൊജക്റ്റ് ഉടൻ നടന്നേക്കില്ലെന്നാണ് സൂചന.