മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയും അഭിനേത്രിയുമായ അപർണ ബാലമുരളി തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുകയാണ്. ‘സുരരൈ പോട്ര്’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം. താരത്തിന് അരങ്ങേറ്റത്തിന് അവസരം നൽകിയതിൽ.
ക്രീയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ആർക്കിടെക്ചർ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങൾ കൊയ്ത അപർണ തന്റെ ദേശീയപുരസ്‌കാരം സുരരൈ പോട്ര് സംവിധായിക സുധ കൊങ്കരയ്ക്കാണ് സമർപ്പിച്ചത്. ചിത്രത്തിന് ലഭിച്ച അംഗീകാരം മികച്ച ടീം വർക്കിന്റെ ഫലമെന്ന് അപർണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടാതെ നഞ്ചിയമ്മയ്ക്ക് നൽകിയ പുരസ്‌കാരത്തേയും താരം അഭിനന്ദിച്ചു.
ഇപ്പോഴിതാ സിനിമാ മേഖലയിൽ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു. സിനിമാ മേഖലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രതിഫലം നൽകുന്നതിൽ വലിയ വിവേചനമുണ്ടെന്നും അന്തരമുണ്ട് എന്നുമാണ് താരം പറയുന്നത്. എന്നാൽ പുരുഷ താരങ്ങൾക്ക് പ്രതിഫലം നൽകുന്നത് കൂടാൻ കാരണം സിനിമ വിൽക്കപ്പെടുന്നത് പുരുഷ താരത്തിന്റെ ബ്രാൻഡ് നെയിമിലാണ് എന്നാണ് വിമർശകരുടെ വാദം.
അപർണയുടെ നിലപാടിനെതിരെ നേരത്തെ നിർമ്മാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. അപർണ ബാലമുരളി സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ പ്രതിഫലം ഞങ്ങൾ നൽകാം എന്നായിരുന്നു സുരേഷ് കുമാർ പറഞ്ഞത്. സ്വന്തം മികവ് കൊണ്ട് പടം ഹിറ്റ് ആക്കാൻ ശേഷിയുള്ളവരെ ആണ് സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നതെന്നായിരുന്നു സുരേഷ്
കുമാറിന്റെ വാദം.
ഇപ്പോഴിതാ തന്റെ വാക്കുകൾ കൊണ്ട് അർഥമാക്കിയത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അപർണ ബാലമുരളി. മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപർണ. സ്ത്രീകളുടെ പ്രതിഫലം ഉയർത്തണമെന്ന് പറയുന്നത് പണത്തിനോടുള്ള ആർത്തിയല്ലെന്നും മറിച്ച് നിസ്സഹായാവസ്ഥയാണെന്നും താരം പറയുന്നു.
സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അത് ശരിയല്ല. പണത്തിനോടുള്ള ആർത്തിയല്ല മറിച്ച് നിസ്സഹായവസ്ഥയാണ് ഇതിലൂടെ വെളിവാക്കുന്നത്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയ കാലമാണിത്. സ്ത്രീകേന്ദ്രീകൃത സിനിമകൾ വളരെ നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും അപർണ നിരീക്ഷിക്കുന്നു.
സമൂഹത്തിലെയും സിനിമാ വ്യവസായത്തിലെയും വലിയ മാറ്റമാണ് അതെന്നാണ് അപർണ അഭിപ്രായപ്പെടുന്നത്. നഞ്ചിയമ്മ എന്തുകൊണ്ടും പുരസ്‌കാരത്തിന് അർഹയാണെന്നും അപർണ പറഞ്ഞു. ഒരാളുടെ സന്തോഷത്തെ തല്ലിക്കെടുത്താൻ പത്തിലൊരാൾക്ക് സാധിക്കുമെന്നാണ് അപർണ പറയുന്നത്. പുരസ്‌കാരം കിട്ടുന്നതിനെ വിമർശിക്കേണ്ട കാര്യമില്ല. അത്രമാത്രം വേറിട്ട ഗാനമാണ് അത്. നഞ്ചിയമ്മയുടെ ആ പാട്ട് എനിക്കൊരിക്കലും പാടാൻ സാധിക്കില്ലെന്നും അപർണ വ്യക്തമാക്കി.
അതേസമയം, നല്ല ആർട്ടിസ്റ്റ് ആകണമെന്ന് തോന്നിയത് സുരരൈ പോട്രിന് ശേഷമാണെന്നും ആ ടീം തന്ന പരിശീലനം കൊണ്ടാകാം അങ്ങനെ തോന്നിയതെന്നാണ് താരംപറയുന്നു. അപർണയ്ക്കൊപ്പം മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോനും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇരുവരും ഇപ്പോൾ തങ്കം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയാണ്.