ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ: സിനിമ 100 കോടി ക്ലബ്ബിലെത്തി എന്ന് പറയുന്നവര്‍ക്ക് എതിരെ നിര്‍മാതാവ് സുരേഷ്‌കുമാര്‍

16

മലയാളത്തില്‍ 2018ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയവ 22 എണ്ണം മാത്രമാണെന്നും കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചിട്ട് ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍.

നല്ലതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായി പരിശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വിജയം നേടാന്‍ പറ്റുകയുള്ളൂവെന്നും നാനയുമായുള്ള അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.

Advertisements

പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കി ഈ സിനിമ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പൊടിപ്പും തൊങ്ങലും വച്ച് സമൂഹമാധ്യമങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ട് കാര്യമില്ല.

അടിസ്ഥാനപരമായി സിനിമ നന്നാവണം. ഏത് സിനിമയായാലും ആര് അഭിനയിച്ച ചിത്രമായാലും കഥയും തിരക്കഥയും വളരെ പ്രധാനമാണ്. നല്ല കഥയില്ലാത്ത തിരക്കഥയില്ലാത്ത ചിത്രങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. ഒരു സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ അതിന്റെ മൂന്നിലൊന്നേ നിര്‍മാതാവിന് കിട്ടൂ.

മുന്നില്‍ ഒരു വിഹിതം കിട്ടിയാല്‍ 100 കോടി ആവില്ലല്ലോ, തിയ്യേറ്ററില്‍ ഒരു ദിവസം തികച്ചു കളിക്കാത്ത സിനിമ 25 കോടി ക്ലബ്ബില്‍ കയറിയെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു.

ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ. 2018ല്‍ പുറത്തിറങ്ങിയ 156 സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്.

ഈ വര്‍ഷം 400 കോടി രൂപയാണ് നഷ്ടം. നവംബര്‍ മാസത്തില്‍ 23ന് എട്ടു സിനിമകള്‍ റിലീസ് ചെയ്തു. ഒരു സിനിമയ്ക്ക് മൂന്നു കോടി വച്ചു കൂട്ടിയാല്‍ ആകെ 24 കോടി രൂപ ചെലവുണ്ടാവും.

പക്ഷേ ആ ആഴ്ചയില്‍ എല്ലാത്തിനും കൂടി എട്ടു ലക്ഷം രൂപ മാത്രമായിരുന്നു ഷെയര്‍ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement