അച്ഛനെ പോലെ ദേഷ്യക്കാരനാണ് മോനും: പൃഥ്വിരാജിനെ കുറിച്ച് മോഹന്‍ലാല്‍

51

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചേര്‍ന്ന ചിത്രമാണ് ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Advertisements

മോഹന്‍ലാലിന്റെ വാക്കുകള്‍

‘പഴയ ഒരുപാട് സംഭവങ്ങള്‍ ഈ സിനിമയില്‍ ഉണ്ടാകും. നിങ്ങള്‍ കണ്ട കുറ സംഭവങ്ങള്‍. പക്ഷേ അതെല്ലാം പുതിയ ശൈലിയില്‍ ഈ സിനിമയില്‍ കാണാം. ഇതൊരു സംവിധായകന്റെ സിനിമയാണ്.’

‘ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫര്‍. വളരെ പോസിറ്റിവ് ആയ ഒരാള് കൂടിയാണ്. ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ എങ്ങനെ നിങ്ങള്‍ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്‌നേഹത്തോടെ കണ്ടാല്‍ സ്‌നേഹമുണ്ടാകും അല്ലാതെയാണെങ്കില്‍ മോശക്കാരനും.

‘പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്രയും തിരക്കുള്ള ഒരാള്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളി. സിനിമയെ വളരെ സീരിയസായി കാണുന്ന ആളാണ് അദ്ദേഹം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുള്ള സിനിമാണ് ലൂസിഫര്‍. നിങ്ങള്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ടാകാം.’

‘പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും അതിന്റെ കമാന്‍ഡിങ് ഏറ്റെടുക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം’.

‘സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.’

‘വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒക്കെ ഉള്ള ചിത്രമാണ്. ഒരു വലിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവന്‍ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിങ്.’

‘വിവേക് ഒബ്‌റോയിയുമായി വീണ്ടും അഭിനയിക്കുകയുമാണ്. വിവേക് ഒബ്‌റോയി സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന്റെ റോളിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ചിത്രം എടുക്കുന്ന രീതിയും വ്യത്യസ്തമാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകണം’.-മോഹന്‍ലാല്‍ പറഞ്ഞു.

’25 വര്‍ഷം മുമ്പാണ് ഫാസില്‍ സാറിനൊപ്പം നോക്കെത്താ ദൂരത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് എന്റെ വീട്ടില്‍ കയറിവന്ന് ചോദിച്ചതുകൊണ്ടാണ് ലൂസിഫറില്‍ അഭിയിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. വളരെ ചെറുപ്പം മുതലേ പൃഥ്വിക്ക് ഫാസില്‍ സാറിനെ അറിയാം. 35 വര്‍ഷം മുമ്പ് എന്റെ ആദ്യ ഷോട്ടും പാച്ചിക്കയുടെ മുന്നിലായിരുന്നു. ഈ സിനിമയില്‍ വളരെ നന്നായി തന്നെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്’.-മോഹന്‍ലാല്‍ പറഞ്ഞു.

Advertisement