മലയാളത്തിന്റെ വിസ്മയ താരമാണ് മോഹൻലാൽ. താരപദവി കൊണ്ട് തീയേറ്ററിൽ പടം വിജയിപ്പിക്കാൻ ശേഷിയുള്ള താരങ്ങളിൽ മുൻപന്തിയിലാണ് ഇന്നും മോഹൻലാൽ. താരം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട് മലയാളികൾക്ക് എന്നും ആഘോഷിക്കാൻ.
അതസമയം, വിജയം മാത്രമല്ല മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ പലപ്പോഴും ബോകസ് ഓഫീസിൽ പരാജയമായിട്ടുണ്ട്. ഇത്തരത്തിൽ തകർത്ത് അഭിനയിച്ചിട്ടും തീയേറ്ററിൽ പരാജയമായ ചിത്രത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ എ കബീർ.
മോഹൻലാൽ, സംയുക്ത വർമ, ഗീതു മോഹൻദാസ് എന്നിവർ അണിനിരന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയെ കുറിച്ചാണ് എ കബീർ സംസാരിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് അമ്മു മീവിസിന്റെ ബാനറിൽ ഔസേപ്പച്ചനായിരുന്നു. എന്നാൽ, ചിത്രം തിയേറ്ററുകളിൽ കാര്യമായ വിജയം നേടിയില്ല.
ആ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് അംഗീകരിക്കാനായില്ലെന്നും അതാണ് പരാജയപ്പെടാൻ കാരണമെന്നുമാണ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എ കബീർ പറയുന്നത്.
സംവിധായകനും നിർമാതാവും എല്ലാ ചിത്രങ്ങളും എടുക്കുന്നത് 100 ശതമാനവും ഓടുമെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ്. ഒരു ആ പടം ഫ്ളോപ്പാവുമെന്ന് പറഞ്ഞ് എടുക്കുന്നില്ല. തന്റെ കുഞ്ഞ് നല്ല കുഞ്ഞാണെന്ന് പറഞ്ഞാണ് തിയേറ്ററിൽ കൊടുക്കുന്നത്. പക്ഷെ, തിയേറ്ററിൽ വരുമ്പോൾ ഇതെന്ത് സിനിമയാണ് എന്ന് പറഞ്ഞ് ആളുകൾ ഇറങ്ങിപ്പോയാൽ എല്ലാം അവസാനിക്കുമെന്നും കബീർ വിവരിക്കുന്നു.
കുഞ്ഞിനെ കുളിപ്പിച്ച് പൗഡർ ഒക്കെ ഇട്ട് റെഡിയാക്കി കൊണ്ട് വെക്കുമ്പോൾ ആ കൊച്ച് ചീത്ത കൊച്ചാണ് എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിന് ചെറിയ ഒരു തകരാറ് സംഭവിച്ചു. ഭാര്യയുടെ അനിയത്തിയോട് നായകനുള്ള ബന്ധം പ്രേക്ഷകർ അംഗീകരിച്ചില്ലെന്നാണ് കബീർ പറയുന്നത്.
വളരെ മനോഹരമായ പടമായിരുന്നു. വീണ്ടും കണ്ട് നോക്കിയാൽ ആ പടത്തിനെ പറ്റി ആർക്കും കുറ്റം പറയാൻ പറ്റില്ല. പക്ഷേ ആ ബന്ധം കുടുംബ പ്രേക്ഷകർ അംഗീകരിച്ചില്ല. മോഹൻലാലിനെ ആ രീതിയിൽ കാണാൻ പ്രേക്ഷകർക്ക് താൽപര്യമില്ലായിരുന്നു. ഈ ഒരു കഥയിൽ കഥാപാത്രങ്ങളെ എങ്ങനെ കൊണ്ടു വരണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണെന്നും സിനിമ സംവിധായകന്റേതാണെന്നും കബീർ വിവരിക്കുന്നു.
യഥാർഥത്തിൽ അക്കാര്യത്തിൽ നിർമാതാവിന് പോലും അതിൽ വലിയ റോളൊന്നുമില്ല. അപ്പച്ചനെ പോലെ ഒരു നിർമാതാവോ മറ്റാരെങ്കിലുമോ ഫാസിലിനോട് പോയി അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയില്ലെന്നും കബീർ വിവരിച്ചു.