ഒരാഘോഷക്കാലത്ത് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത വര്‍ണ ശബളമായ ഒരു സിനിമയായിരുന്നു താര നിബിഡമായ സമ്മര്‍ ഇന്‍ ബത്ലഹേം. 1998ല്‍ രഞ്ജിത്തിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേം.
ജയറാമും സുരേഷ് ഗോപിയും കലാഭവന്‍ മണിയും മഞ്ജവാര്യരും ഒക്കെക്കൂടി മനോഹരമായ ഗാനരംഗങ്ങളോടും തമാശകളോടും കൂടി പ്രേക്ഷകരെ ഒരു തമാശചിത്രത്തിന്റെ ലാഘവത്തിലൂടെ കൊണ്ടുപോയ്ക്കോണ്ടിരിക്കുമ്പോഴാണ് ആദ്യപകുതിക്ക് ശേഷമുള്ള ആ 9 മിനിറ്റില്‍ അഭിനയകലയുടെ തമ്പുരാന്റെ അരങ്ങേറ്റം.. ആ 9 മിനിറ്റോടു കൂടി സിനിമയാകെ മാറി.. മറ്റെല്ലാവരേയും നിഷ്പ്രഭരാക്കി ലാലോട്ടന്‍ അരങ്ങു വാണു. സിനിമ സര്‍വ്വകാല ഹിറ്റ്.
മരണത്തിന്റെ കാലൊച്ച കേട്ടുകൊണ്ടു തൂക്കു മരത്തിലേക്കുള്ള ദിനരാത്രങ്ങള്‍ എണ്ണപ്പെട്ടു കിടക്കുന്ന നിരഞ്ജന്. അഭിരാമിയും ഡെന്നിസും സങ്കല്പത്തില് സൃഷ്ടിച്ചെടുത്ത ബെത്ലഹേമും സ്വപ്നം കണ്ടു ഇരുള് പരക്കുന്ന തടവറയില്‍ ജീവിക്കുന്ന നിരഞ്ജനായി നടന വിസ്മയം മോഹന്‍ലാല്‍ തീര്‍ത്ത പ്രഭാവം ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായി നില്‍ക്കുന്നതാണ്.
സൂപ്പര്‍ഹിറ്റായി മാറിയ സമ്മര്‍ ഇന്‍ ബെത്ലഹേമിലെ മോഹന്‍ലാലിന്റെ അഥിതി വേഷമായിരുന്നു നിരഞ്ജന്. ഒന്‍പതു മിനിറ്റു മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വേഷം ആ ചിത്രത്തിന്റെ തന്നെ മര്മഭാഗമായി മാറുന്ന കാഴ്ചയാണ് സമ്മര്‍ ഇന്‍ ബെത്ലഹേം കാണിച്ചു തരുന്നത്.
ഡെന്നിസിനോടുള്ള അഭിരാമിയുടെ വാക്കുകളിലൂടെ ചിത്രത്തിന്റെ രണ്ടാം പകുതി മുതല്‍ നിരഞ്ജനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നുണ്ട്. എന്നാല്‍ അത്രമാത്രം ശക്തമായൊരു കഥാപാത്രമായിരിക്കുമതെന്നു പ്രേക്ഷകര്‍ ചിന്തിച്ചിരുന്നില്ല. മരണത്തിനു മുന്നിലും ശിരസ്സു കുനിക്കാത്ത ധീരനായ പോരാളിയായി നിരഞ്ജന് അഴികള്ക്കപ്പുറത്തുനിന്നും നടന്നു കയറിയത് പ്രേക്ഷക മനസിലേക്കായിരുന്നു.
അഭിരാമിയുടെ കോളജ് റ്റായിരുന്നു നിരഞ്ജന്. തനിക്കൊരു ജീവിതം ഉണ്ടെങ്കില്‍ അതു പങ്കുവയ്ക്കാന്‍ അഭിരാമിയെ കൂടെവിളിക്കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ നിരഞ്ജന് ഇപ്പോള്‍ ഒരു ജീവിതമില്ല. രണ്ടേകാല്‍ മണിക്കൂര്‍ ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും ചേര്‍ന്നുണ്ടാക്കിയ ദൃശ്യവിരുന്നിനെ നിമിഷനേരം കൊണ്ടു മോഹന്‍ലാല്‍ തന്റെ ഉള്ളംകയ്യിലേക്കു കോരിയെടുക്കുകയാണുണ്ടായത്.