20 വർഷം മുമ്പ് കോയി മിൽ ഗയാ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഹൃത്വിക് റോഷൻ. അച്ഛൻ രാകേഷ് റോഷന്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിലൂടെ തന്നെ അറിയപ്പെടുന്ന ഒരു സ്റ്റാറായി മാറാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആദ്യ കഥാപാത്രമാവാൻ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ചിത്രത്തിലെ നായകനായ റോഹിത് ആകുവാൻ എനിക്ക് യാതൊരു തരത്തിലുള്ള മുന്നൊരുക്കങ്ങളും നല്കിയിരുന്നില്ല. ഇന്നത്തേ പോലെ കഥാപാത്രത്തെ മനസ്സിലാക്കാനും, തിരിച്ചറിയാനുമുള്ള സാധ്യതകൾ അന്ന് കുറവായിരുന്നു. അത് കൊണ്ട് ഹോട്ടൽ മുറിയിൽ ഞാൻ എന്നെ തന്നെ അഞ്ച് ദിവസം പൂട്ടിയിട്ടു.
അന്ന് എന്റെ രീതിയെ പലരും പ്രശംസിക്കുന്നതിന് പകരം കളിയാക്കുകയാണ് ചെയ്തത്. പക്ഷേ കഥാപാത്രമായി മാറാൻ എനിക്കത് ആവശ്യമായിരുന്നു. ആ പ്രോസസ് ഞാൻ നന്നായി ആസ്വദിച്ചു. സെറ്റിൽ ഞാൻ രോഹിത് തന്നെയായിരുന്നു. പിന്നെ എന്നെ ജഡ്ജ് ചെയ്യാത്ത രേഖാജീയേയും പ്രീതിയേയും പോലുള്ള നല്ല അഭിനേതാക്കളായിരുന്നു കൂടെയുണ്ടായിരുന്നത്”.
ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളുകൾ എന്നെ കളിയാക്കി. നിനക്ക് ഭ്രാന്തായെന്ന് അവർ പറയുമായിരുന്നു. ഇത് അഭിനയമാണ് പോയി ഡയലോഗ് പറ എന്ന് പറയും. പക്ഷെ ഞാൻ അത്ര നല്ല നടനല്ല, എനിക്ക് എന്റെ പ്രോസസ് വേണം. എനിക്ക് ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. വിക്കുണ്ടായിരുന്നു. അതിനെ പലരും കളിയാക്കിയിരുന്നു.

അതിനാൽ എനിക്ക് കഥാപാത്രത്തെ മനസിലാകുമായിരുന്നു. കഥാപാത്രത്തിന്റെ വികാരത്തെപ്പറ്റി എനിക്ക് അറിയാമായിരുന്നു. ഞാനത് ഉപയോഗിച്ചു. രോഹിത്തിന്റെ ഹൃദയം എന്റെ പക്കലുള്ളതിനാൽ പകുതി ജയിച്ചു എന്നെനിക്ക് അറിയാമായിരുന്നു. രോഹിത് എന്റെയുള്ളിൽ തന്നെയുണ്ടായിരുന്നു. എന്റെയുള്ള ട്രോമ അനുഭവിച്ച കുട്ടി അവിടെ തന്നെയുണ്ടായിരുന്നു” എന്നാണ് ഹൃത്വിക് റോഷൻ വ്യക്തമാക്കിയത്.