ജനനായകൻ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ദുഃഖം പങ്കിട്ടിരുന്നു. കേരളത്തിലെ സമുന്നത നേതാവ് മാത്രമായിരുന്നില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കുഞ്ഞൂഞ്ഞായിരുന്നു.
ഇതിനിടെ, ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രവർത്തിയും മലയാളികൾക്ക് ഏറെ നോവായി മാറിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു.പോലീസിൽ പരാതി നൽകി കോൺഗ്രസ് പ്രവർത്തകരടക്കം പ്രതിഷേധിച്ചു.
എന്നാൽ ഈ സംഭവത്തിൽ മാതൃകാപരമായ പ്രതികരണമാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയത്. സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻചാണ്ടിയും കാണുക എന്നും ചാണ്ടി ഉമ്മൻ പറയുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ വിനായകൻ. ചാണ്ടി ഉമ്മന് മറുപടിയുമായി ‘എനിക്കെതിരെ കേസ് വേണം’, എന്നാണ് വിനായകൻ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം.ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകൾ പങ്കുവച്ചാണ് ഇക്കാര്യം താരം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
കേസെടുത്ത വിവരം അറിഞ്ഞ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് പറഞ്ഞത്. ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ’, എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് എത്തുന്ന വിലാപയാത്രക്കിടെ ആയിരുന്നു വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ ലൈവിൽ വന്ന് പ്രതികരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയിരുന്നു. ഇതോടെയാണ് എറണാകുളം നോർത്ത് പൊലീസ് നടനെതിരെ കേസെടുത്ത് പരിശോധന നടത്തിയത്.
പിന്നാലെ ജൂലൈ 22ന് കേസിൽ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ നിർണായക തെളിവായി പിടിച്ചെടുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിക്കുകയും പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നുമാണ് പൊലീസിനോട് പറഞ്ഞത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ വീടിന്റെ ജനൽച്ചില്ല് തല്ലി തകർത്തിരുന്നു.