മലയാളികള്‍ക്കിടയില്‍ ഒരൊറ്റ ഗാനം ാെണ്ട് സൂപ്പര്‍താരമായ സംഗീതജ്ഞനാണ് ജാസി ഗിഫ്റ്റ്. മലയാള ചലച്ചിത്ര ഗാന മേഖലയില്‍ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകള്‍ തെളിയിച്ച് ശ്രദ്ധേയനായ ജാസിയുടെ ലജ്ജാവതിയേ എന്ന് തുടങ്ങുന്ന ഗാനം ഉണ്ടാക്കിയ തരംഗം മറക്കാനാകുന്നതല്ല. ഇന്ന് ജാസി തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലാണ് ജാസി ഗിഫ്റ്റ് മലയാളത്തില്‍ അവസാനമായി സംഗീതമൊരുക്കിയത്. കൂടുതല്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും സജീവമാവാന്‍ ഒരുങ്ങുന്ന താരത്തിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
സംഗീതത്തിലേക്ക് താന്‍ കടന്നുവന്ന വഴികളെ കുറിച്ച് വാചാലനാകുകയാണ് ജാസി ഗിഫ്റ്റ്. സംഗീത ലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്നത് അന്തരിച്ച വയലിനിസ്റ്റ് ബാല ഭാസ്‌കറാണെന്ന്് ജാസി ഗിഫ്റ്റ് പറയുന്നു.
സംവിധായകന്‍ സത്യജിത് റേയുടെ ആരാധകനായിരുന്നു താനെന്നും ജാസി ഗിഫ്റ്റ് പറയുന്നുണ്ട്. അങ്ങനെ വളര്‍ന്ന സിനിമയുടെ അഭിനിവേശം കൊണ്ട് ഫിലിംഫെസ്റ്റിവലുകളില്‍ പങ്കെടുക്കുകയും ധാരാളം സിനിമകള്‍ കാണുകയും ചെയ്തിരുന്നു. സിനിമയും സംഗീതവും എങ്ങനെ സമന്വയിക്കുന്നു എന്നെല്ലാം അറിയുന്നത് അങ്ങനെയാണ്. അങ്ങനെ കണ്ട സിനിമകള്‍ തന്റെ സിനിമാ സങ്കല്‍പത്തെയും സംഗീത ജീവതത്തെയും വളരെ ആഴത്തില്‍ സ്വാധീനിച്ചുവെന്നും ജാസി ഗിഫ്റ്റ് പറയുന്നുണ്ട്.
‘എല്ലാ കോളജ് വിദ്യാര്‍ഥികളെയും പോലെ സര്‍ക്കാര്‍ ഉദ്യോഗമായിരുന്നു ലക്ഷ്യം. അന്ന് സ്വകാര്യ മേഖല ഇന്നത്തെപ്പോലെ ശക്തമായിത്തുടങ്ങിയിരുന്നില്ല. ഗാനമേളകളിലും ഹോട്ടലിലുമൊക്കെ പാടുമായിരുന്നു എന്നെ സംഗിതത്തിന്റെ വഴിയില്‍ പിടിച്ചു നിര്‍ത്തിയത് ബാലഭാസ്‌കര്‍, തനു ഭാസ്‌കര്‍, റോഷന്‍, ചന്ദ്രു എന്നിവരുമായുള്ള സൗഹൃദമാണ്. ഞങ്ങളുടെയൊക്കെ സംഗീത ജീവിതം ആരംഭിക്കുന്നത് ബാലഭാസ്‌കറിലൂടെയാണ് എന്നതാണ് സത്യം. സമാന്തര സംഗീതത്തിന്റെ ആദ്യകാല വക്താക്കളിലൊരാളായിരുന്നു ബാലുവെന്നും ജാസി ഗിഫ്റ്റ് ഓര്‍മ്മിക്കുന്നു.
തരംഗിണി കാസറ്റുകളിലെ ‘ആദ്യകാലത്തെ ലളിത ഗാനങ്ങളാല്ലാതെ യുവത്വത്തെ കേന്ദ്രീകരിച്ച ഒരു സംഗീതം സൃഷ്ടിച്ചത് ബാലഭാസ്‌കറാണ്. അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഞങ്ങള്‍ എല്ലാപേരും സഞ്ചരിച്ചിരുന്നത്. ബാലഭാസ്‌കര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറയുന്നു. എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത് ബിഗ് ബോസ് ഫെയിം സാബുവാണ്. ‘കോളജില്‍ പഠിച്ചിരുന്ന കാലത്ത്ഒരു ആല്‍ബം ചെയ്യണമെന്ന് സാബു നിര്‍ബന്ധിച്ചു. അത് സംവിധായകന്‍ ജയരാജ് സാറിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഫോര്‍ ദ് പീപ്പിളിലെ ഗാനങ്ങള്‍ പിറന്നത്. 20 വര്‍ഷമായിട്ടും അതിലെ ഗാനങ്ങള്‍ ആളുകളുടെ മനസ്സിലുണ്ടെന്നത് സന്തോഷം നല്‍കുന്നു. അതിനു പിന്നില്‍ എന്റെ മികവിനേക്കാള്‍ വലുത് ഞാന്‍ എന്ന സംഗീത സംവിധായകനിലും ഗായകനിലും നിന്ന് ഏറ്റവും മികച്ച കഴിവു പുറത്തെടുപ്പിക്കാന്‍ ജയരാജ് എന്ന സംവിധായകനു കഴിഞ്ഞുവെന്നതാണ്.’- ക്രെഡിറ്റ് ജയരാജിന് നല്‍കികൊണ്ട് ജാസിയുടെ വാക്കുകള്‍ ഇങ്ങനെ.
‘പ്രത്യേക പാട്ടുകള്‍ പാടുമ്പോള്‍ സ്ഥിരം ട്രാക്കു വിട്ട് എന്റേതായ ഒരു ശൈലി പരീക്ഷിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ക്രമേണ എന്റേതായ ഒരു ആലാപന ശൈലി രൂപപ്പെട്ടുവന്നു. അതാണ് ലജ്ജാവതിയേ പോലെയുള്ള ഗാനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സംഭവിച്ചത്. ആ പാട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞവരുണ്ട്. എന്തായാലും ആ പാട്ട് കാലത്തെ അതിജീവിക്കുകയും ജനപ്രിയമാവുകയും ചെയ്തതു. അന്നത്തെ വിപണയില്‍ ഏറ്റവും മുന്നിലെത്താന്‍ ഫോര്‍ ദ പീപ്പിളിലെ ഗാനങ്ങള്‍ക്കു കഴിഞ്ഞു. പാട്ടുകളും പരാജയപ്പെടില്ല എന്ന ഒരു ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഒരു മെഗാഹിറ്റിലേക്കു പോകുമെന്നു സത്യത്തില്‍ പ്രതീക്ഷിച്ചില്ല.’ -എന്നാണ് സംഗീതഞ്ജന്‍ പറയുന്നത്.
കോവിഡ് ഇടവേളയ്ക്ക് ശേഷം കസിനിമയില്‍ ധാരാളം അവസരങ്ങള്‍ വന്നു തുടങ്ങിയെന്നും അത് വളരെ സന്തോഷം നല്‍കുന്നതാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. താന്‍ അവസരങ്ങള്‍ക്കായി ആരെയും സമീപിക്കാറില്ല. അതുകൊണ്ടായിരിക്കും മലയാളത്തില്‍ എണ്ണം പറയാവുന്ന ഗാനങ്ങള്‍ ഇല്ലാതെ പോയത്. പക്ഷേ സിനിമ മാത്രമല്ല തന്റെ ലോകം. സംഗീതത്തിന്റെ വിശാലമായ ഒരു വഴിയുണ്ട്. താന്‍ ആ വഴികളിലാണു നടന്നു കൊണ്ടിരിക്കുന്നത് എന്ന് ജാസി ഗിഫ്റ്റ് വ്യക്തമാക്കി.