മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സംവിധാനരംഗത്തേക്ക് കാലെടുത്ത് വെച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ ഒന്നടങ്കം. ആരാധകർ മാത്രമല്ല സിനിമയിലെയും മറ്റു രംഗങ്ങളിലേയും പല പ്രമുഖരും മോഹൻലാലിന്റെ കന്നി സംവിധാന സംരഭത്തിന് പിന്തുണയുമായി എത്തിയിരുന്നു.
മലയാളത്തിന്റെ മറ്റൊരു താര ചക്രവർത്തിയും മോഹൻലാലിന്റെ ഉറ്റ മിത്രവും സഹോദരതുല്യനുമായ മെഗാസ്റ്റാർ മമ്മൂട്ടിയും ആശംസകളും പിന്തുണയും നേർന്ന് എത്തിയിരുന്നു. അതേ സമയം മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ അഭിനയ രംഗത്തേക്ക് എത്തിയതോടെ മകൾ വിസ്മയയുടെ കാര്യമെന്താണെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ആരാധകർ.
എന്നാൽ എഴുത്തും ചിത്ര രചനയുമൊക്കെയായി വിസ്മയ മറ്റൊരു ലോകത്താണ്. ലോക്ഡൗണിൽ തായ്ലാൻഡിൽ നിന്നും ആയോധനകല പഠിക്കുന്ന താരപുത്രിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പൊതു പരിപാടികളിൽ നിന്നെല്ലാം മാറി നിൽക്കാറുള്ള മായ അടുത്തിടെ അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം പല ചടങ്ങുകൾക്കും എത്തിയിരുന്നു.
ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ വിസ്മയ എഴുതിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഇതോടെ വീണ്ടും കലാമേഖലയിൽ സജീവമാവുകയാണ് വിസ്മയ. ഇപ്പോഴിതാ പിതാവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ് എന്ന സിനിമയിലും മായയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്.
തിരക്കഥാകൃത്തായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ പൂജ വേളയിൽ വിസ്മയയുടെ ചില നിർദ്ദേശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. താരപുത്രിയുടെ അഭിപ്രായം അനുസരിച്ച് ബറോസിന്റെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയതിനെ കുറിച്ചായിരുന്നു ജിജോ തുറന്ന് പറഞ്ഞത്. ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.
ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിന് ശേഷമാണ് ഇതിൽ യുവാക്കളുടെ സാന്നിദ്ധ്യവും അനിവാര്യം ആണെന്ന് തോന്നിയത്. ഉടൻ ലാൽ സുചിയെ (സുചിത്ര മോഹൻലാൽ ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞു. ഡിസ്‌കഷൻ ടൈമിൽ വിസ്മയയും പ്രണവും വന്നിരുന്നു.
വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റ് ആണ് മുന്നോട്ട് വെച്ചത്. ‘ജിജോ അങ്കിൾ, ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാമെന്ന് പറഞ്ഞു. അങ്ങനെ കഥയിലൊരു മാറ്റം ഉണ്ടായിട്ടുണ്ടെന്നും ജിജോ പുന്നൂസ് വെളിപ്പെടുത്തുന്നു.
Also Read
ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം