മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂയുടെ സിനിമൾ ഓരോന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. കുടുംബ പ്രേക്ഷകരാണ് ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും തിയേറ്ററുകളിൽ തിരക്കുകൂട്ടാറുള്ളത്. നാലുപതിറ്റാണ്ടായി മമ്മൂട്ടി എന്ന മഹാനടനെ കുടുംബങ്ങൾക്ക് അത്ര വിശ്വാസമാണ്.
കാമ്പള്ള, മലയാളിത്തമുള്ളകഥകൾ തെരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിക്കുള്ള പ്രാവീണ്യം മറ്റാർക്കുമില്ലെന്ന് പറയാം. ഇപ്പോൾ വിജയചിത്രങ്ങൾ കണക്കാക്കുന്നത് അവ നേടിയ കോടികളുടെ കണക്കുനോക്കിയാണല്ലോ. 100 കോടി ക്ലബിലോ 50 കോടി ക്ലബിലോ കയറിയെങ്കിൽ അവ വിജയചിത്രങ്ങൾ മാത്രമല്ല, മികച്ച ചിത്രങ്ങൾ കൂടിയാകുന്നു.
മമ്മൂട്ടിക്ക് മധുരരാജയല്ലാതെ മറ്റൊരു 100 കോടി ക്ലബ് ചിത്രമില്ല എന്ന് ആക്രോശിക്കുന്നവർക്ക് മുമ്പിലേക്ക് ഒരുപാട് ചിത്രങ്ങളുടെ വിവരങ്ങൾ കുടഞ്ഞിടാൻ കഴിയും. ഇവിടെ ഒരു സിനിമയുടെ മാത്രം കാര്യം പറയാം. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം. 2005 നവംബർ മൂന്നിനാണ് രാജമാണിക്യം പ്രദർശനത്തിനെത്തിയത്.
അതായത് 14 വർഷങ്ങൾക്ക് മുമ്പ് ഒരു വ്യാഴവട്ടത്തിന് മുമ്പുള്ള സിനിമയുടെ കണക്കുകൾ ഇപ്പോഴത്തെ കാലവുമായി താരതമ്യം ചെയ്യുക എന്നതൊരു സുഖമുള്ള ഏർപ്പാടാണ്. ഇന്നത്തെ ടിക്കറ്റ് നിരക്ക് ആലോചിക്കുമ്പോൾ പ്രത്യേകിച്ചും. ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്.
ചിത്രത്തിന്റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കൺവർട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്. ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുൾപ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു.
രാജമാണിക്യത്തിന് തിരക്കഥയെഴുതിയ ടിഎ ഷാഹിദ് ഇന്നില്ലെങ്കിലും.അൻവർ റഷീദ് അത്തരം മാസ് ചിത്രങ്ങളുടെ മേക്കിങ്ങിൽ നിന്ന് മാറിനിൽക്കുന്നു എങ്കിലും തിരുവനന്തപുരം ഭാഷയിൽ മമ്മൂട്ടി തകർത്തുവാരിയ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഒരു തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയൊരു പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.