സംവിധാന സഹായി ആയി എത്തി പിന്നീട് മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ ആണ് ഷാജൂൺ കാര്യാൽ. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും വെച്ച് തകർപ്പൻ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട് ഈ സംവിധായകൻ.
അതേ സമയം മമ്മൂട്ടി നായകാനിരുന്ന ഒരു ചിത്രത്തിൽ പക്ഷേ മോഹൻലാൽ ആണ് നായകനായി എത്തിയിരുന്നു. ആ ചിത്രം സംവിധാനം ചെയ്തത് ഷാജൂൺ കാര്യാൽ ആയിരുന്നു. വിഎം വിനു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ചിത്രത്തിന്റെ തിരക്കഥാകാരനും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി മെഗാതാരം മമ്മൂട്ടിയോട് പിഷാരടിയെന്ന ഒരു സംസ്‌കൃത പ്രൊഫസറുടെ വികാരസാന്ദ്രമായ കഥ പറഞ്ഞു.
സംഭവം കൊള്ളാം താൻ എഴുതി തുടങ്ങിക്കോ എന്ന് മമ്മൂട്ടി മറുപടിയും പറഞ്ഞു. പക്ഷേ, വടക്കും നാഥൻ എന്ന് പേരിട്ട ചിത്രത്തിന്റെ എഴുത്ത് ഒരുഘട്ടംപിന്നിട്ടപ്പോൾ മമ്മൂട്ടി മുൻപ് അഭിനയിച്ച ചില കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നോ എന്നൊരു സംശയം മമ്മൂട്ടിയിൽ ഉടലെടുത്തു. അതിന്റെ തൊട്ടടുത്ത ദിവസം അപ്രതീക്ഷിതമായി മമ്മൂട്ടി മോഹൻലാലിനെ കണ്ടുമുട്ടി.
സൗഹൃദ സംഭാഷണത്തിന് ഇടയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ സംസ്‌കൃത പ്രൊഫസറെ കുറിച്ച് മമ്മൂട്ടി മോഹൻ ലാലിനോട് സൂചിപ്പിച്ചു. ലാൽ ചെയ്താൽ അത് ഗംഭീരം ആവുമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോൾ മോഹൻലാലും പച്ചകൊടി കാണിച്ചു.
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഷാജൂൺ കാര്യാലിന്റെ സംവിധാനത്തിൽ 2006ൽ പുറത്തുവന്ന വടക്കും നാഥൻ മികച്ച വിജയം നേടിയതോടൊപ്പം മോഹൻലാലിന്റെ ഭാവമനോഹരമായ അഭിനയ മൂഹൂർത്തങ്ങൾകൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഗംഗേ എന്ന ഗാനം ഇപ്പോഴും മലയാളികളുടെ നാവിൽ നിറഞ്ഞു നിൽക്കുന്നതാണ്.