1980 ഡിസംബർ മാസത്തിൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമ റിലീസ് ആവുന്നത്. നവാഗതരെ മാത്രം അണിനിരത്തിക്കൊണ്ട് ഒരുക്കിയ ചിത്രം മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു. മലയാള സിനിമയ്ക്ക് ഒരു പുതിയ ഭാവം പകർന്ന ചിത്രം അന്ന് സൂപ്പർ ഹിറ്റായിമാറി.
മലയാള സിനിമയ്ക്ക് ഇതിനൊപ്പം മോഹൻലാൽ എന്ന നടനെ കൂടി സമ്മാനിക്കുകയായിരുന്നു ഫാസിൽ അന്ന്. എന്നാൽ മോഹൻലാലിനെ മഞ്ഞിൽവിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസിൽ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. നരേന്ദ്രൻ എന്ന വില്ലനാണ് കഥ എഴുതുമ്പോൾ തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താൻ മനസിൽ പറഞ്ഞിരുന്നെന്നുമാണ് ഫാസിൽ പറയുന്നത്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് ഫാസിൽ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:
ഞങ്ങൾ അഞ്ച് പേരാണ് അന്ന് ഡയരക്ടർ ബോർഡിൽ ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരൻ ജോസും നവോദയയിലെ അമാനും മഞ്ഞിൽവിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകൻ ആയിരുന്ന സിബി മലയിലും ആയിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലൻ കെപി ഉമ്മർ ആയിരുന്നു.
വില്ലനെ കുറിച്ച് ജിജോയോട് സംസാരിച്ചപ്പോൾ വെറുതെ ഞാൻ പറഞ്ഞു, നമ്മുടെ വില്ലൻ സ്‌ത്രൈണ സ്വഭാവമള്ള വില്ലനായാൽ നന്നായിരിക്കുമെന്ന്. ചുമ്മാതെ പറഞ്ഞതാണെങ്കിലും അത് ഞങ്ങളുടെ രണ്ടുപേരുടേയും മനസിൽ കിടന്നു. അപ്പോഴാണ് ഒരു നിമിത്തം പോലെ മോഹൻലാൽ കയറിവരുന്നത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്.
എനിക്കും ജിജോയ്ക്കും അത്തരത്തിലൊരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്‌ത്രൈണ സ്വഭാവമുള്ള വില്ലന്റെ ഓർമ്മ അപ്പോൾ ഉയർന്നു. അതുകൊണ്ടാവും ഞാനും ജിജോയും നൂറിൽ 90 ന് മുകളിൽ മാർക്കിട്ടത്. ഇത് അറിയാത്തതു കൊണ്ടാവാം സിബിയും അമാനുമൊക്കെ നൂറിൽ മൂന്നും നാലും മാർക്കിട്ടതും ഫാസിൽ പറയുന്നു.
മോഹൻലാൽ ഇന്റർവ്യൂന് വരും മുൻപെ ശങ്കറിനെ ഏറെക്കുറെ നായകനായി ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റർവ്യൂ ആയിരുന്നു. അപ്പോഴാണ് മോഹൻലാൽ വരുന്നത്. ഇപ്പോൾ അത് തിരിച്ചായേനെയെന്ന് ചോദിച്ചാൽ അത് മിസ് കാസ്റ്റ് ആയിരിക്കുമെന്നേ പറയാനാവുകയുള്ളൂ.
അന്ന് ലാലിന് ഒരു ചോക്ലേറ്റ് മുഖമില്ലായിരുന്നു.
സ്‌ത്രൈണ ഭാവമുള്ള കൗമാരവും ബാല്യവും കൈവിടാത്ത ഒരുകൂട്ടായിരുന്നു അന്ന് മോഹൻലാലിന്റെ മുഖം. നരേന്ദ്രൻ ആയിട്ടു തന്നെയാണ് ലാലിനെ ഇന്റർവ്യൂ ചെയ്തത്. വളരെ ലൈറ്റായിട്ട് തന്നെയാണ് മോഹൻ ലാൽ അത് ചെയ്തത്. മോഹൻലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു ക്യാരക്ടർ ഉണ്ടാവുമ്പോൾ അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതു പോലെ ലാൽ വരുമ്പോൾ നരേന്ദ്രൻ എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു എന്ന് ഫാസിൽ വ്യക്തമാക്കുന്നു.