ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.
കോളേജ് പെൺകുട്ടികളുടെ പുസ്തകത്തിനിടയിലും ഹൃദയത്തിലും ആ മുഖം കുറെ കാലം ഉണ്ടായിരുന്നു. എന്തിന് അന്നത്തെ ആൺകുട്ടികൾക്ക് വരെ ചാക്കോച്ചൻ ഒരു റോൾ മോഡൽ ആയിരുന്നു. മോളിവുഡിന്റെ സ്വന്തം ചോക്ലേറ്റ് ബോയ്. നിരവധി ആരാധികമാരാണ് ചാക്കോച്ചനോടുള്ള സ്നേഹം അറിയിച്ച് കത്തുകൾ അയച്ചിരുന്നത്.
നിരവധി പേർ അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് വരെ ആഗ്രഹിച്ചിരുന്നെങ്കിലും ചാക്കോച്ചന്റെ ഹൃദയം കവർന്നത് പ്രിയ ആയിരുന്നു. താരജോഡികളിൽ മലയാളികൾക്ക് എക്കാലവും പ്രിയങ്കരായ ജോഡികളാണ് ചാക്കോച്ചനും പ്രിയയും. വൈകിയാണെങ്കിലും അവരുടെ ജീവിതത്തിന് പൂർണത നൽകികൊണ്ട് 2019ൽ ഇരുവർക്ക് ഒരു മകനും പിറന്നു.
പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് ചാക്കോച്ചൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രിയയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ പ്രണയം സാധ്യമാകുമെന്ന് തനിക്ക് മനസിലാക്കി തന്നത് പ്രിയയാണ് എന്നാണ് ചാക്കോച്ചൻ കുറിച്ചത്.
ജീവിതം എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു ആദ്യ കാഴ്ചയിൽ പ്രണയം സംഭവിക്കും എന്ന ചിന്തയോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ നീ വന്നപ്പോൾ ആ ധാരണ മാറി. നമ്മുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയ നിമിഷം ഇന്നും ഞാൻ ഓർക്കുന്നു. നമ്മൾ അങ്ങനെ പരസ്പരം നോക്കി നിന്നു.
ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു. ഒരു ചെറിയ നോട്ടത്തിന് ഒരാളുടെ ചിന്തകളും വികാരങ്ങളും ഇത്രയധികം അറിയിക്കാൻ കഴിയുമെന്ന് അത് വരെ അറിയില്ലായിരുന്നു. ആ നോട്ടത്തിന് ഒരാളുടെ മനസിനെ പൂമ്പാറ്റയെ പോലെ പറക്കാൻ വിടാനും കഴിയും. ഇത്രയും വർഷങ്ങൾക്ക് ശേഷവും.
നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം എനിക്ക് അതേ സ്നേഹവും വികാരവും കാണാം. ഞാൻ എന്റെ മകന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്നോടുള്ള നിന്റെ സ്നേഹം അവനിൽ എനിക്ക് കാണാൻ കഴിയും. എന്റെ ജീവിതത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാമുകനും സുഹൃത്തും നീ മാത്രമാണ്.
നീ ഇതുപോലെ ഗംഭീരമായി തുടരുക. പിറന്നാൾ ആശംസകൾ ലോലു എന്നാണ് പ്രിയയ്ക്ക് വേണ്ടി ചാക്കോച്ചൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേ സമയം പ്രിയയെ കണ്ടുമുട്ടിയത് എങ്ങനെ എന്ന് ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയപ്പോൾ ചാക്കോച്ചൻ പറഞ്ഞത് ഇങ്ങനെയാണ് തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കാലത്താണ് പ്രിയയെ ആദ്യമായി കാണുന്നത്.
അന്ന് പങ്കജ് ഹോട്ടലിലാണ് ഞാൻ താമസിച്ചത്. ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ മാർ ഇവാനിയോസ് കോളേജിലെ കുറെ പെൺകുട്ടികൾ റിസപ്ഷനിൽ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നൽകി. അതിൽ വിടർന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണിൽ ഉടക്കി.
അന്നുമുതൽ ആ കുട്ടിയോട് എന്തോ ഒരു ആകർഷണം എന്നിൽ ഉണ്ടായിരുന്നു. കുറെ നാളുകൾക്ക് ശേഷം എന്റെ മൊബൈലിലേക്ക് അവളുടെ വിളി വന്നു. നിർമ്മാതാവായ ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. എന്റെ നമ്പർ അവിടെ നിന്നാണ് അവൾ സംഘടിപ്പിച്ചത്.
പിന്നീട് നിരന്തരം വിളിയായി. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം വളർന്നത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. 2005ൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും വിവാഹം നടന്നത്. ഇപ്പോൾ മകൻ ഇസഹാക്കിനൊപ്പം ജീവിതം ആഘോഷിക്കുകയാണ് ഇരുവരും.