നിവിന്റെ മൂത്തോൻ ഒരു അപൂർവ്വ സൃഷ്ടി: ഗീതുമോഹൻദാസ് എന്ന സംവിധായികയ്ക്കും കൈയ്യടി

20

മലയാളി പ്രേക്ഷകർ അനൌൺസ് ചെയ്തതത് മുതൽ അമ്പരപ്പോടെ കാത്തിരുന്ന ചിത്രമാണ് മൂത്തോൻ. മലയാളത്തിലെ യുവനടന്മാരിൽ ടോപ്പിൽ നിൽക്കുന്ന നിവിൽ പോളിയെ വെച്ച് കുറച്ച് റഫ് ആൻഡ് ടഫ് ആയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസ് കൂടെ ആണെന്ന് അറിയിപ്പ് ഉണ്ടായപ്പോൾ അക്ഷരാർത്ഥത്തിൽ മലയാളി പ്രേക്ഷകർ ഒന്ന് അമ്പരന്നു.

ഗീതു മോഹന്‍‌ദാസിനു പിന്നില്‍ അനുരാഗ് കശ്യപ്, രാജീവ് രവി എന്നീ വമ്ബന്‍ സ്രാവുകള്‍ കൂടി അണിനിരന്നതോടെ പ്രതീക്ഷകള്‍ വാനോളമായി. പ്രേക്ഷകര്‍ക്കായി ഗീതു കരുതിവെച്ചിരിക്കുന്നതെന്ത് എന്ന ആകാംഷയിലാകും ഓരോരുത്തരും തിയേറ്ററിനകത്ത് പ്രവേശിക്കുക. TIFF ലും മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിനു മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

Advertisements

ലക്ഷദ്വീപില്‍ നിന്നും തന്റെ മൂത്തോനെ തേടി ബോംബെയിലെക്ക്‌ വരുന്ന മുല്ല എന്ന കുട്ടിയുടെയും അതിന്റെ തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കൂടെയുള്ള ബാലതാരങ്ങള്‍ കഥാപാത്രത്തിനു ആവശ്യമായ രീതിയില്‍ ഒട്ടും ഏച്ചുകെട്ടലില്ലാതെ തന്റെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ഭായ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നിവിനെ തന്നെ ഭായിയായി ഗീതു തിരഞ്ഞെടുത്തു എന്ന് സംശയമുന്നയിച്ചിരുന്ന, നിവിനെ കൊണ്ട് ഇത്രയും ബോള്‍ഡായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് ചോദ്യങ്ങളുയര്‍ത്തിയവര്‍ക്കുള്ള ഉത്തരമാണ് ഇതിലെ നിവിന്റെ ശക്തമായ പെര്‍ഫോമന്‍സ്.

ഭായ് എന്ന കഥാപാത്രമായി നിവിന്‍ സ്‌ക്രീനില്‍ മികച്ചു നിന്നു. തന്റെ സേഫ് സോണില്‍ നിന്നും പുറത്തു കടക്കുന്നതില്‍ നിവിന്‍ വിജയിച്ചു. ഹേയ് ജൂഡില്‍ തന്നെ നിവിന്‍ ഇത് തെളിയിച്ചതാണ്. എങ്കിലും അതിനേക്കാളും ശക്തമായ കഥയാണ് മൂത്തോന്‍ പറയുന്നതെന്നതിനാല്‍ നിവിന്റെ ഭായ് മികച്ച്‌ നില്‍ക്കുന്നു. നിവിനില്‍ ഇങ്ങനെയൊരു നടന്‍ ഒളിഞ്ഞിരുപ്പുണ്ടായിരുന്നോ എന്ന് പലയാവര്‍ത്തി സംശയിച്ചേക്കാം. അത്രമേല്‍ കരുത്തുറ്റ കഥയും അഭിനയവും കഥാപാത്രങ്ങളുമാണ് മൂത്തോന്‍ നല്‍കുന്നത്. കൂടാതെ, ശശാങ്ക് അറോറ, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍ എന്നിവരും നന്നായിരുന്നു…

സംവിധായിക നല്ലൊരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്. മൂത്തോന്‍ ഒരു നിവിന്‍ പോളി ചിത്രമല്ല, അത് തീര്‍ത്തും ഒരു സംവിധായകന്റെ പടമാണ്. അതേ… മൂത്തോന്‍ ഗീതു മോഹന്‍‌ദാസിന്റെ പടമാണ്. അത്രയും ബോള്‍ഡ് ആയ പല വിഷയങ്ങളും അവര്‍ സിനിമയില്‍ കാണിച്ചിട്ടുണ്ട്. അത്രമേല്‍ കയ്യടക്കത്തോടെ ഓരോ കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന രീതിയില്‍ പെര്‍ഫോം ചെയ്യിപ്പിച്ച്‌ അനാവശ്യ ഷോട്ടുകളോ കഥാരീതിയോ സംഭാഷണങ്ങളോ ഇല്ലാതെ ഒടുവില്‍ കാഴ്ച്ചക്കക്കാരനെ കൊണ്ടു കയ്യടിപ്പിക്കുന്നതില്‍ സംവിധായിക വിജയിച്ചിരിക്കുന്നു.

സമൂഹത്തില്‍ ട്രാന്‍‌സ്ജെന്‍ഡേഴ്സ് നേരിടേണ്ടി വരുന്ന അവഗണയും സംഘര്‍ഷങ്ങളും അതേപടി പകര്‍ത്താന്‍ മൂത്തോന് കഴിയുന്നു. റിയലസ്റ്റിക് ആയ ജീവിതരീതിയെ വ്യക്തമായ രാഷ്ട്രീയത്തോട് കൂടെയാണ് ഗീതു മോഹന്‍‌ദാസ്
അവതരിപ്പിച്ചിരിക്കുന്നത്. അവരവരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിനു സമ്മതിക്കാത്ത സാമൂഹ്യവ്യവസ്ഥികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ നില്‍ക്കുന്ന പ്രണയത്തേയും സാഹോദര്യത്തേയും പച്ചയായി വരച്ച്‌ കാണിക്കുന്ന അപൂര്‍വ്വ സൃഷ്ടിയാണ് മൂത്തോന്‍.

മുംബൈ നഗരത്തിന്റെയും ലക്ഷദ്വീപിന്റെയും ഷോട്ടുകള്‍, അനുയോജ്യമായ പശ്ചാത്തല സംഗീതം, ദൃശ്യഭംഗിയേക്കാള്‍ പച്ചയായ കാഴ്ചകളെ ഒപ്പിയെടുക്കാനാണ് രാജീവ് രവി ശ്രമിച്ചിരിക്കുന്നത്. ഇവയെല്ലാം ഒരുപോലെ മികച്ച്‌ നില്‍ക്കുകയും ചെയ്യുന്നു.

ശക്തമായ തിരക്കഥ തന്നെയാണ് മൂത്തോന്റെ നട്ടെല്ല്. കഥയ്ക്ക് അനുയോജ്യമായ വൈകാരികതയോട് കൂടെ ഏച്ചുകെട്ടലുകള്‍ ഒന്നുമില്ലാതെ ശക്തമായി തന്നെ ചിത്രീകരിക്കപ്പെട്ട ഒരു അപൂര്‍വ്വ സൃഷ്ടിയാണ് മൂത്തോന്‍.
ലിംഗഭേദമില്ലാതെ പ്രണയത്തേയും ബന്ധങ്ങളേയും വൈകാരികമായി അവതരിപ്പിക്കുന്നതില്‍ വഞ്ചന കാണിക്കാത്ത സംവിധായികയാണ് താനെന്ന് ഗീതു മോഹന്‍‌ദാസ് തെളിയിച്ചിരിക്കുന്നു.

Advertisement