നാലു പതിറ്റാണ്ടുകളായി മലയാള സിനിമയെ നിയന്ത്രിക്കുന്ന താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി സംവിധായകർക്ക് ഒപ്പം എണ്ണിയലൊടുങ്ങാത്തത്ര സൂപ്പർഹിറ്റുകൾ ഇരുവരും മലയാളികൾക്ക് സമ്മാനിട്ടുണ്ട്. ഒട്ടുമിക്ക സംവിധായകരുമായും നല്ല ബന്ധവുമാണ് ഇവർ സൂക്ഷിക്കുന്നത്.
അതേ സമയം ആദ്യമായി മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും കോമഡി വേഷങ്ങൾ നൽകിയത് താനാണെന്ന് പറയുകയാണ് സംവിധായകൻ ബാലു കിരിയത്ത്. മോഹൻലാലിന് വിസ’എന്ന സിനിമയിൽ ഹ്യൂമർ കഥാപാത്രം നൽകിയപ്പോൾ മമ്മൂട്ടിക്ക് എങ്ങനെയുണ്ടാശാനേ എന്ന സിനിമയിലൂടെയാണ് താൻ കോമഡിക്ക് അവസരം നൽകിയതെന്ന് ബാലു കിരിയത്ത് പറയുന്നു.
എന്നാൽ ചില ഫേമസ് ഇംഗ്ലീഷ് സിനിമ കണ്ടിട്ട് അതൊക്കെ മലയാളത്തിൽ ചെയ്യാൻ ആഗ്രഹിച്ച താൻ അതിന്റെ ത്രെഡ് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അന്ന് താൻ വീണു കിടക്കുന്ന ഒരു സംവിധായകനായത് കൊണ്ട് മമ്മൂട്ടി തനിക്ക് ഡേറ്റ് തന്നില്ലെന്നും ബാലു കിരിയത്ത് പറയുന്നു.
ബാലുകിരിയത്തിന്റെ വാക്കുകൾ ഇങ്ങനെ:
മമ്മൂട്ടിയും മോഹൻലാലും ആദ്യമായി കോമഡി കൈകാര്യം ചെയ്യുന്നത് എന്റെ സിനിമയിലൂടെയാണ്. മോഹൻലാൽ ഞാൻ സംവിധാനം ചെയ്ത വിസ എന്ന ചിത്രത്തിലൂടെയാണ് ഹ്യൂമർ ചെയ്തു തുടങ്ങുന്നത്. അത് പോലെ മമ്മൂട്ടി എങ്ങനെയുണ്ടാശാനേ’എന്ന സിനിമയിലൂടെയാണ് ആദ്യമായി ഒരു കോമഡി വേഷം ചെയ്യുന്നത്.
ഞാൻ പിന്നീട് മമ്മൂട്ടിയോട് ചില ഫേമസ് ഇംഗ്ലീഷ് സിനിമകളുടെ ത്രെഡ് പറഞ്ഞിരുന്നു. അതൊക്കെയാണ് പിന്നെ യാത്ര, ആകാശദൂത് എന്ന സിനിമകളായി വന്നത്. അന്ന് മമ്മൂട്ടി എന്നോട് സഹകരിച്ചില്ല കാരണം ഞാൻ വീണുകിടക്കുന്ന ഒരു സംവിധായകനായിരുന്നു.
അങ്ങനെയൊരു സംവിധായകൻ താഴ്ന്നു പോയാൽ അന്നത്തെ കാലത്ത് കയറി വരാൻ വലിയ പാടാണ്. പക്ഷേ ഞാൻ എന്റെ പ്രയത്‌നം കൊണ്ട് ശക്തമായി തന്നെ സിനിമയിൽ തിരിച്ചെത്തി. ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേയാണ് പഴയ കാല സംവിധായകനായ ബാലു കിരിയത്ത് മനസ്സ് തുറന്നത്.