മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ നമ്പർ വൺ സംവിധായകനായ പ്രിയദർശനും ചേർന്ന് ഒരുക്കിയ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച വിജയം നേടിയെടുത്തവയാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് ഈ ഹിറ്റ് കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.
അതേ പോലെ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ചിത്രം’ എന്ന സിനിമ. 1988ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നുണ്ട്.
മോഹൻലാലിന്റ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ വിഷ്ണു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ സിനിമയിലെ പല രംഗങ്ങളും ചർച്ചാ വിഷയമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമയെ കുറിച്ചുള്ള സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ്.
എന്നാൽ ചിത്രം സിനിമ ചെയ്യുമ്പോൾ ചില രംഗങ്ങളുടെ കാര്യത്തിൽ മോഹൻലാലിന് വിശ്വാസക്കുറവുണ്ടായിരുന്നെന്നും ലാലിന്റെ തന്നെ ചില ചിത്രങ്ങളുടെ പരാജയമായിരുന്നു അത്തരമൊരു സംശയത്തിന് കാരണമായതെന്നും പറയുകയാണ് സംവിധായകൻ പ്രിയദർശൻ. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ:
ചിത്രം സിനിമയുടെ പല സീനുകളിലും ലാലിന് വിശ്വാസ കുറവ് ഉണ്ടായിരുന്നു. കാരണം ലാലിന്റെ തന്നെ ചില സിനിമകളുടെ പരാജയമായിരുന്നു ഇതിന് കാരണം. ഇത്തരത്തിലൊരു സിനിമ ചെയ്യണോ എന്ന് പല നിർമ്മാതാക്കളും മോഹൻലാലിനോട് ചോദിച്ചിരുന്നതായും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു. ചിത്രം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം റിലീസ് ചെയ്യുന്നത്.
എന്നാൽ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലായിരുന്നു. ഇത് മോഹൻലാലിനെ നിരാശപ്പെടുത്തിയിരുന്നു. എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ സർ എന്ന് മോഹൻലാൽ ക്ലൈമാക്സിൽ ചോദിക്കുന്ന ഒരു രംഗമുണ്ട്. ആ സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ മദ്രാസിലെ ചില വലിയ പ്രൊഡ്യൂസർമാർ വന്നിട്ട് എന്തിനാണ് ഇങ്ങനത്തെ സിനിമകളിലൊക്കെ അഭിനയിക്കുന്നത്, ഒരു ഹീറോ ആയിട്ട് വന്നുകൊണ്ടിരിക്കുകയല്ലേ എന്നൊക്കെ ലാലിനോട് ചോദിച്ചു.
ഇതൊക്കെ കേട്ടപ്പോൾ ലാൽ ആകെ അപ്സറ്റ് ആയി. സീക്വൻസ് ഷൂട്ട് ചെയ്തെങ്കിലും ആ സീൻ ശരിയായില്ല. ഈശ്വരാനുഗ്രഹം കൊണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രഞ്ജിനിക്ക് ഒരു അസുഖം വന്ന് നിന്നുപോയി. പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് ബാക്കി സീനുകളെല്ലാം ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് ഈ സീൻ ഞാൻ വീണ്ടും ഷൂട്ട് ചെയ്തു.
അപ്പോഴേക്കും ആര്യൻ, വെള്ളാനകളുടെ നാട് ഇങ്ങനെയുള്ള ഹിറ്റുകളൊക്കെ വന്നുകഴിഞ്ഞു. ലാലിന് എന്റെ മേലുള്ള വിശ്വാസം കൂടി. അങ്ങനെയിരിക്കെ ഈ രംഗം വീണ്ടും ഷൂട്ട് ചെയ്തപ്പോൾ ലാൽ മനോഹരമായി ചെയ്തു. അതിന് ശേഷം ഞാൻ ഈ രണ്ട് രംഗങ്ങളും എഡിറ്റിങ് റൂമിലിട്ട് ലാലിന് കാണിച്ചുകൊടുത്തു എന്ന് പ്രിയദർശൻ പറയുന്നു.
ചിത്രം സിനിമ ഇറങ്ങുന്നതിന് മുൻപ് സത്യൻ അന്തിക്കാടും ശ്രീനിവാസനും പ്രിവ്യൂ കണ്ട് പുറത്തുവന്നപ്പോൾ അവർക്കും അവരുടേതായ ഒരു സംശയം സിനിമയുടെ കാര്യത്തിലുണ്ടായിരുന്നെന്നും എന്നാൽ തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവർ അക്കാര്യം പറഞ്ഞിരുന്നില്ലെന്നും പ്രിയദർശൻ പഴയ സംഭവം ഓർമിക്കുന്നു.
അതേ സമയം മരയ്ക്കാർ അറബികടലിന്റെ സിഹംമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം. മോഹൻലാൽ പ്രിയദർശൻ ടീമിനേടൊപ്പം മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്.