വിജയ് കസ്റ്റഡിയിൽ തന്നെ; ബിജെപിയുടെ പകപോക്കൽ എന്നാരോപണം

17

തമിഴ് സൂപ്പർതാരം ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. മാസ്റ്റർ എന്ന പുതിയ സിനിമയുടെ കടലൂർ ലൊക്കേഷനിൽ നിന്ന് ചെന്നൈയിലെ വീട്ടിലെത്തിച്ച വിജയ്യെ രാവിലെ എട്ട് മണിയായപ്പോൾ ചോദ്യം ചെയ്യൽ പതിനേഴ് മണിക്കൂർ പിന്നിട്ടു.

ചെന്നൈയിലെ വീട്ടിൽ നടക്കുന്ന റെയ്ഡിനോട് വിജയ് സഹകരിക്കുന്നുണ്ടെന്ന് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ദ ഹിന്ദുവിനോട് പ്രതികരിച്ചു. ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രം ബിഗിൽ നിർമ്മാതാക്കളുടെ ഓഫീസിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിന് തുടർച്ചയായാണ് വിജയ്യെ കസ്റ്റഡിയിൽ എടുത്തത്. ബിഗിൽ നിർമ്മാതാക്കളായ എജിഎസ് എന്റർടെയിൻമെന്റിൽ നിന്ന് വിജയ് രേഖകളില്ലാതെ കോടികൾ പണമായി കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Advertisements

എജിഎസ് ഗ്രൂപ്പിൽ ചെന്നൈയിലെ വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുകയാണ്. വിജയ്യുടെ ചെന്നൈ വീട്ടിൽ അല്ലാതെ മധുരൈയിലും സാലിഗ്രാമിലും ഉള്ള വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. അമ്പുച്ചെഴിയന്റെ ചെന്നൈ ഓഫീസിൽ നിന്ന് കണക്കിൽപ്പെടാത്ത നാൽപ്പത് കോടി രൂപ രൂപയും മധുരൈയിൽ നിന്ന് 17 കോടിയും പിടിച്ചെടുത്തെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. റെയ്ഡ് പൂർത്തിയായാൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഇവർ വ്യക്തമാക്കുന്നു.

വിജയ് നായകനായ മെർസൽ എന്ന സിനിമയിൽ ജിഎസ്ടിയെ വിമർശിക്കുന്ന രംഗമുണ്ടായിരുന്നു. തുടർന്ന് ബിജെപി ദേശീയ നേതാക്കൾ താരത്തിനെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നു. വിജയിയെ ജോസഫ് വിജയ് എന്ന ഔദ്യോഗിക പേര് ഉപയോഗിച്ച് വർഗീയമായ ആക്രമിക്കുന്ന നിലയിലേക്കും ബിജെപി കടന്നിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളിൽ വിജയ് സിനികളിലൂടെ നടത്തിയ വിമർശനം ബിജെപി ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് തമിഴ് സൂപ്പർതാരം രജനികാന്തിനെതിരെയുള്ള രണ്ട് ആദായനികുതി കേസുകൾ അവസാനിപ്പിച്ചതും പിന്നാലെ അദ്ദേഹം പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതും വിജയ്ക്ക് നേരെയുണ്ടായ നടപടിയുമായി ചേർത്ത് വായിക്കുന്നവരും ഉണ്ട്. രജനികാന്ത് ബിജെപി നിലപാടിനെ പിന്തുണച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ആദായനികുതി കേസിൽ കസ്റ്റഡിയിലാകുന്നത്

Advertisement