മുന്‍ ഭര്‍ത്താവും പ്രതിശ്രുത വരനും തമ്മില്‍ യുവതിക്കായി നടുറോഡില്‍ പൊരിഞ്ഞ തല്ല്: ഇതിനിടയില്‍ സംഭവസ്ഥലത്തെത്തിയ മറ്റൊരാള്‍ക്കൊപ്പം യുവതി മുങ്ങി

33

ബെംഗളൂരു: യുവതിയ്ക്കായി ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ ദേശീയപാതയില്‍ നടത്തിയ തമ്മില്‍തല്ലിന് നാടകാന്ത്യം. അടി നടക്കുന്നതിനിടയില്‍ സംഭവസ്ഥലത്തെത്തിയ മറ്റൊരാളുടെ കൂടെ യുവതി ഒളിച്ചോടി. ബെംഗളൂരു- നെലമംഗല ദേശീയപാതയാണു വിചിത്ര സംഭവങ്ങള്‍ക്കു വേദിയായത്. ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാന്‍ സിദ്ധരാജുവും മൂര്‍ത്തിയും തമ്മിലാണു നടുറോഡില്‍ തല്ലുകൂടിയതെന്നു പൊലീസ് പറഞ്ഞു.

ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷം മുതല്‍ ശശികല മൂര്‍ത്തിക്കൊപ്പമായിരുന്നു താമസം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാള്‍. ഇതിനിടെ സിദ്ധരാജു എന്ന യുവാവുമായി ശശികല പരിചയത്തിലായി. ഇയാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുവരും ബസ് സ്റ്റോപ്പില്‍ നില്‍ക്കവെയാണു മൂര്‍ത്തി എത്തിയത്. ഇരുവരുടെയും വഴക്ക് മൂര്‍ച്ഛിച്ചതോടെ പൊലീസ് എത്തി.

Advertisements

ഇരുവരില്‍ ആരെ വിവാഹം കഴിക്കണമെന്നു ചോദിച്ചപ്പോള്‍ ആരെയും വേണ്ടെന്നായി മറുപടി. ഇതിനിടെ സുഹൃത്ത് എന്നവകാശപ്പെട്ട് എത്തിയ മറ്റൊരാള്‍ക്കൊപ്പം ഇവര്‍ പോയി. നടുറോഡില്‍ ബഹളമുണ്ടാക്കിയതിനു മൂര്‍ത്തിക്കും സിദ്ധരാജുവിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Advertisement