ഏഴു വയസുകാരനെ കൊലപ്പെടുത്തി ഒരു മാസം പെട്ടിയിലാക്കി സൂക്ഷിച്ച യുവാവ് പിടിയില്‍

18

ന്യൂഡല്‍ഹി: ഏഴു വയസുകാരനെ കൊന്ന് മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ താമസിക്കുന്ന അവ്ദേശ് ശക്യയെയാണ് അറസ്റ്റ് ചെയ്തത്. അവ്‌ദേശ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കരണ്‍സിങ് എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആറിന് മകനെ കാണാതായെന്ന് പിതാവ് കരണ്‍സിങ്ങ് സ്വരൂപ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അവ്ദേശിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടപ്പോഴും എലി ചത്തതാണെന്നായിരുന്നു മറുപടി. പ്രദേശത്ത് പോലീസ് നിരീക്ഷണമുണ്ടായിരുന്നതിനാല്‍ പെട്ടിയില്‍ സൂക്ഷിച്ച മൃതദേഹം മറവ് ചെയ്യാനും സാധിച്ചില്ല. സൂചന ലഭിച്ച പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അവ്‌ദേശ് കുറ്റസമ്മതം നടത്തിയത്.

Advertisements

അവ്‌ദേശ് കരണ്‍ സിങിന്റെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്നുവെങ്കിലും മകനെ കാണുന്നതിനെ കരണ്‍സിങ് വിലക്കി. അവ്ദേശ് താമസിക്കുന്ന വീട്ടിലേക്ക് വന്ന കുട്ടി, അവ്ദേശുമായി ചങ്ങാത്തം വേണ്ടെന്ന് അച്ഛന്‍ പറഞ്ഞുവെന്ന് സൂചിപ്പിച്ചു. ഇതില്‍ പ്രകോപിതനായി കുട്ടിയെ കൊല്ലുകയായിരുന്നുവെന്നാണ് അവ്ദേശ് പോലീസിനോട് പറഞ്ഞത്.

കുട്ടിയെ കാണാതായതിന് ശേഷവും അവ്ദേശ് കരണ്‍സിങ്ങിന്റെ വീട്ടിലെത്തുകയും കുട്ടിയെ കാണാതായതില്‍ പോലീസില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ അവ്ദേശ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്.

Advertisement