സ്വന്തം നിലയിൽ ഒരു നിലനിൽപ്പുണ്ടാകുമ്പോഴാണ് നമ്മുടെ വിവാഹവും തുടർന്നുള്ള ജീവിതവും ഏറ്റവും മനോഹരമാകുന്നത്. അതിന് സ്വന്തം ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമെന്ന് പറയുകയാണ് അപർണ എന്ന മുപ്പത്തിയഞ്ചുകാരി. സ്വന്തം നിലയിൽ ഒരു നിലനിൽപ്പുണ്ടാകുമ്പോഴാണ് ജീവിതം ഏറ്റവും മനോഹരമാകുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് തോന്നിയ സന്തോഷങ്ങൾ തന്റെ ജീവിതത്തിലേക്ക് തിരികെ വരുന്നതെന്നും പ്രിയപ്പെട്ട പെണ്ണുങ്ങളോട് ഓർമിപ്പിക്കുന്നുവെന്നും അപർണ പറയുന്നു.
ജാതകവും കുടുംബ മഹിമയും തറവാടിത്തവും പത്തിൽ പത്തു ജാതക പൊരുത്തവും നോക്കി കുടുംബക്കാരുടെ നിർബന്ധം വിവാഹത്തിലെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഒരു കാരണവശാലും ഒത്തുപോകാത്ത ഒരു ജീവിതം മൂലം അപർണയ്ക്ക് നഷ്ടമായത് കരിയറും സന്തോഷവും മനസമാധാനവുമായിരുന്നു. ഇരുപത്തിമൂന്നാം വയസിൽ നടന്ന വിവാഹബന്ധം ഒടുവിൽ സഹികെട്ട് മതിയാക്കി സ്വന്തം ജീവിതത്തിലേക്ക് ഇറങ്ങിപ്പോന്നു, കൈയ്യിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു.
ALSO READ
ജീവിതമിപ്പോൾ സാമ്പത്തികമായും ഭദ്രത കൈവരിച്ചെങ്കിൽ അത് ഞാൻ ജീവിതത്തിൽ ഞാൻ ശക്തമായി പറഞ്ഞ ‘നോ’യുടെ ശക്തി കൊണ്ടു കൂടിയാണെന്ന് അപർണ പറയുന്നു. താനെടുത്ത തന്റേടമുള്ള തീരുമാനം കൊണ്ടു കൂടിയാണെന്നും നമ്മുടെ വേദനകളും സന്തോഷങ്ങളും നമ്മളാണ് തിരഞ്ഞെടുക്കുന്നതെന്നും. നമുക്ക് നമ്മളേയുള്ളൂ എന്ന തിരിച്ചറിവാണ് എന്നും അപർണ വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
പഠിച്ചു ആയുർവേദ ഡോക്ടർ ആയി കഴിഞ്ഞ് ജോലിയൊക്കെയാകേണ്ട പ്രായത്തിലായിരുന്നു കല്യാണം. ‘പഠിത്തം കഴിഞ്ഞാൽ പിന്നെന്താ… കല്യാണം.’ എന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ അന്ന് അറിയില്ലായിരുന്നുവെന്നും അപർണ പറയുന്നു. കരിയറും സ്വപ്നങ്ങളും ഒരു കരയ്‌ക്കെത്തും മുന്നേ നടന്ന വിവാഹം എന്നെ സംബന്ധിച്ചിടത്തോളം സങ്കടത്തിന്റേതും വേദനകളുടേതുമായിരുന്നുവെന്നും അപർണ. പയ്യനെ കണ്ടു, ജാതകം നോക്കി തറവാടു നോക്കി. കണ്ണടച്ചു തുറക്കും മുന്നേയായിരുന്നു കല്യാണം. തന്റെ ആദ്യ വിവാഹത്തിന്റെ കാര്യത്തിൽ എനിക്കു പ്രത്യേകിച്ചു ചെയ്യാനോ തീരുമാനിക്കാനോ കഴിയില്ലായിരുന്നു. ആരൊക്കെയോ എന്തൊക്കെയോ തീരുമാനിച്ചു.
ആ വേർപിരിയലിനു ശേഷം എന്തു മാറ്റമുണ്ടായി എന്നു ചോദിച്ചാൽ ഞാനിറങ്ങി ചെന്നത്. ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്കായിരുന്നു എന്നതാണ് മറുപടി. പഠനം മുഴുവനായില്ല എങ്കിലും സ്വന്തമായി ഒരു ആയൂർവേദ ക്ലിനിക്ക് തുടങ്ങാനായി, ഇപ്പോൾ ഹോസ്പിറ്റലും മരുന്ന് നിർമാണ ഫാക്ടറിയും ഉണ്ട്. ആയൂർവേദത്തിൽ ഊന്നിയ പ്രോഡക്ടുകൾ വിപണിയിൽ അവതരിപ്പിക്കുകയും ഫിനാൻഷ്യലി മുന്നേറുകയും ചെയ്തു. എന്റെ ജീവിതത്തിൽ നല്ല നിമിഷങ്ങൾ തിരികെ വന്നെന്നും അപർണ പറയുന്നുണ്ട്.
വീട്ടുകാർ തന്ന സ്വർണം ഭർതൃവീട്ടുകാരാണ് കൈവശം വെച്ച് പെരുമാറിയത്. അക്കാലത്താണ് ആയൂർവേദത്തിൽ പിജിക്കു അഡ്മിഷൻ കിട്ടിയത്. ഞാൻ പഠിക്കാൻ പോകുന്നത് ഭർത്താവിന്റെ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. എങ്കിലും എങ്ങനെയോ പോയി കോഴ്‌സിനു ചേർന്നു. ഫീസിന് തന്റെ അച്ഛൻ തന്ന പൈസ പോലും അദ്ദേഹമാണ് ചെലവാക്കിയത്. പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എല്ലാത്തിനുമുപരി താൻ അനുഭവിച്ച മെന്റൽ ടോർച്ചർ അതിഭീകരമായിരുന്നുവെന്നും അപർണ ഓർക്കുന്നു. ആ ജീവിതത്തിലെ എന്റെ ആകെ ആശ്വാസം മകനായിരുന്നുവെന്നും അപർണ പറയുന്നു. അതും സങ്കടം കൊണ്ട് മൂടി.
സന്തോഷമോ ബഹുമാനമോ ലഭിക്കാത്തിടത്തു ജീവിക്കേണ്ടതില്ല എന്ന് മനസു പറഞ്ഞപ്പോൾ ജീവിതം മതിയാക്കി ഇറങ്ങിപ്പോന്നു. കല്യാണസമയത്തു വീട്ടിൽ നിന്നും കൊണ്ടുപോയ സ്വർണവും പണവും പോലും എടുക്കാതെയാണ് അന്നിറങ്ങി പോന്നത്. പക്ഷേ സ്വർണത്തേക്കാളും മതിപ്പുള്ള സ്വാതന്ത്ര്യത്തിലേക്കാണ് പിന്നീട് ഞാൻ ഇറങ്ങി വന്നതെന്നും അപർണ പറയുന്നു. ആ ഓർക്കാൻ ഇഷ്ടപ്പെടാത്ത ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. ഡിവോഴ്‌സ് ഫയൽ ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കാൻ രണ്ടോ മൂന്നോ വർഷങ്ങളെടുത്തു. മകൻ ആദിത്യന് ഇന്ന് 11 വയസാകുന്നു. അവന്റെ അമ്മ അനുഭവിച്ചതും കടന്നു വന്ന വഴികളും എന്താണെന്ന് അവന് കൃത്യമായും ബോധ്യമുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.
സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ കിട്ടിയ ഗിഫ്റ്റാണ് ഷെറിത്ത്. ഐടി മേഖലയിലാണ് വർക്ക് ചെയ്യുന്നത്. നല്ല സൗഹൃദങ്ങൾക്കിടയിൽ നല്ല പ്രണയവും പരസ്പരം മനസിലാക്കാനുള്ള മനസും ഉണ്ടാകുമല്ലോ. ഒരു സിംഗിൾ പാരന്റ് ആണ് ഷെരിത്തും. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു ആദ്യം. പിന്നെ പരസ്പരം അറിഞ്ഞും മനസിലാക്കിയും വന്നപ്പോൾ ജീവിതത്തിൽ എന്തൊക്കെയോ ഞങ്ങളെ പൊതുവായി കണക്ട് ചെയ്യുന്നതായി ഉണ്ടെന്നു തോന്നി. ഞങ്ങൾക്ക് ഒരുമിച്ചു സ്വപ്നം കാണാൻ കഴിയുമെന്നും ഒരേ തരത്തിലുള്ള ചിന്താഗതിയാണ് ഞങ്ങളുടേതെന്നും അപർണ പറയുന്നു.
ALSO READ
വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിൽ മേയ് 1ന് മഞ്ചേരിയിൽ വച്ചായിരുന്നു ഇവരുടെയും വിവാഹം. ഞങ്ങൾ വിവാഹിതരായത് ജീവിതത്തിൽ സന്തോഷം കണ്ടെത്താനോ പുതിയ ജീവിതം തുടങ്ങാനോ ഒന്നുമല്ല. സ്വന്തമായി സന്തോഷങ്ങളും ജീവിതവും കണ്ടെത്താൻ അറിയുന്ന സ്വതന്ത്രരും സ്വാശ്രയരും ആയ രണ്ടുപേർ പ്രണയത്തിലാണ് എന്ന ഒറ്റക്കാരണത്താൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അപർണ. എന്റെ മകന് ഒരു അച്ഛനെ കിട്ടാനോ ഷെറിത്തിന്റെ മകന് ഒരു അമ്മയെ കിട്ടാനോ അല്ല ഞങ്ങൾ ഒരുമിച്ചതെന്ന് അപർണ വ്യക്തമാക്കുകയാണ്.
എന്റെ മകൻ ആദിത്യന് ഷെറിത്ത് എന്നും നല്ല സുഹൃത്താകുക എന്നതാണ് പ്രധാനം. അവർ ശരിക്കും നല്ല കൂട്ടാണ്. അതു കാണുമ്പോൾ അമ്മയെന്ന നിലയിൽ എനിക്കുള്ള സന്തോഷം വളരെ വലുതാണ്. അപർണയുടെ വാക്കുകൾ. ഷെറിത്തിന്റെ മകൻ കാൽവിനും ഒരുപാട് സന്തോഷത്തിലാണ്. അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ്. അവന്റെ അച്ഛന് പുതിയൊരു ജീവിതം ഉണ്ടാകുന്നതിൽ അവനും വലിയ സന്തോഷമാണന്നും അപർണ പറയുന്നുണ്ട്.