മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷമാകുകയാണ് ആരാധകരും, സഹപ്രവർത്തകരുമെല്ലാം. വ്യത്യസ്തമായ രീതിയിലാണ് ചുറ്റുമുള്ളവരുടെ പിറന്നാൾ ആഘോഷം.
പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരു അടിപൊളി സമ്മാനിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബനും കുടുംബവും പിറന്നാൾ ആശംസിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയാണ് കേക്കിന്റെ ആശയത്തിന് പിന്നിൽ. മമ്മൂട്ടിയെയും, കുടുംബത്തെയും, മമ്മൂക്കായുടെ പുസ്തക പ്രേമവും, അവാർഡുകളും ഒക്കെ കേക്കിൽ കാണാം.
ALSO READ
‘പ്രിയപ്പെട്ട മമ്മൂക്ക … എനിക്കും എന്റെ കുടുംബത്തിനും ഒരു ഉപദേഷ്ടാവ്, വഴികാട്ടുന്ന വെളിച്ചം, ഒരു അധ്യാപകൻ, മൂത്ത സഹോദരൻ, യഥാർത്ഥ സുമനസ്സായി നിങ്ങൾ എപ്പോഴും കൂടെ ഉണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും അനുദിനം വർധിച്ചുവരുന്നു. സിനിമാലോകത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മങ്ങാത്ത പ്രചോദനവും മാതൃകയുമാണ് നിങ്ങൾ. ഇന്ന് നിങ്ങൾക്ക് ‘സ്വീറ്റ് സെവന്റീൻ’ ആയിരിക്കുന്നു. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഹാപ്പിയസ്റ്റ് ബർത് ഡേ പ്രിയപ്പെട്ട മമ്മൂക്ക. നിങ്ങളുടെ ഏറ്റവും വലിയ ആരാധികയായ പ്രിയ കുഞ്ചാക്കോയാണ് കേക്കിന്റെ ആശയത്തിന് പിന്നിൽ’… എന്ന കുറിപ്പോടുകൂടിയാണ് ചാക്കോച്ചൻ ആശംസ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 70 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക.
View this post on Instagram
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്.
ALSO READ
പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് താരം ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.
കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലയാവർത്തി തെളിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളിൽ ഭദ്രമായിരുന്നു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങൾ മമ്മൂക്ക സ്വന്തമാക്കി.
View this post on Instagram