മലയാളതതിന്റെ താരരാജാവ് മോഹൻലാലിന്റെ അമ്മയായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് കവിയൂർ പൊന്നമ്മ. ലാലേട്ടന്റെ പിറന്നാൾ ദിവസമായ ഇന്ന് കവിയൂർ പൊന്നമ്മയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
മോഹൻലാലിന് അറുപത് വയസായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞു. സ്വന്തം മകനായി തന്നെയാണ് ലാലിനെ കാണാറുളളതെന്നും കുട്ടാ എന്നാണ് വിളിക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ;
ഒത്തിരി സിനിമകളിൽ ലാലിന്റെ അമ്മവേഷം അഭിനയിച്ചിട്ടുളള ഞാൻ, സ്വന്തം മകനായി തന്നെയാണ് ലാലിനെ കണ്ടിട്ടുളളത് . കുട്ടാ എന്നാണ് വിളിക്കുന്നത് . എന്റെ സ്വന്തം മകനാണെന്ന് ധരിച്ചിട്ടുളള ഒരുപാട് ആൾക്കാരുണ്ട് .
ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോൾ മകനെ കൊണ്ടുവന്നില്ലേ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ആദ്യം കാര്യം മനസ്സിലായില്ല. എനിക്ക് ഒരു മകളാണുളളത്. മോഹൻലാലിനെയാണ് അന്വേഷിക്കുന്നതെന്ന് പിന്നീടാണ് മനസിലായത്. പിന്നെ ചോദിക്കുന്നവരോട് ഞാൻ പറയും മോൻ വലിയ തിരക്കിലാണെന്ന്.
ലാൽ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. ഒന്നിച്ച് അഭിനയിച്ചതിൽ കിരീടമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ നൈസർഗികമായ അഭിനയശൈലിയാണ് മോഹൻലാലിന് ഉള്ളത്.
അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. ലാലിനെ കുടുംബവേഷങ്ങളിൽ കാണാനാണ് കൂടുതൽ ഇഷ്ടം.
മോഹൻലാലിനൊപ്പം അമ്മവേഷങ്ങൾ അഭിനയിച്ചിട്ടുളള കെപിഎസി ലളിതയും 60 വയസായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നായിരുന്നു പറഞ്ഞത്.
ഇന്നും മനസിൽ കുസൃതിക്കാരൻ പയ്യൻ. ഭരതേട്ടൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സൗഹൃദം ഇന്നുമുണ്ട്.
പാ എന്ന സിനിമയിൽ അമിതാഭ് ബച്ചൻ അഭിനയച്ചത് പോലെ ഒരു കൊച്ചുകുട്ടിയായി ലാൽ അഭിനയിക്കണം. അതൊരു മോഹമാണ്. അത്തരമൊരു സിനിമയിൽ ലാൽ അഭിനയിച്ചതായി അടുത്തിടെ ഞാൻ സ്വപ്നം കാണുകയും ചെയ്തു. ഇനിയൊരു 50 വർഷം പ്രേക്ഷകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചുകൊണ്ട് ലാൽ സിനിമയിൽ നിൽക്കണമെന്നാണ് മോഹമെന്നും കെപിഎസി ലളിത പറഞ്ഞു.