തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയിയുടെ പ്രതിഫലത്തുകയുടെ വിവരങ്ങൾ പുറത്ത്. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് നടന്റെ പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം വന്നത്.
വിജയിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ബിഗിലിന് താരം കൈപ്പറ്റിയത് 50 കോടി രൂപയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റർ സിനിമയ്ക്ക് 80 കോടിയാണ് വിജയിയുടെ പ്രതിഫലം. ബിഗിൽ സിനിമയ്ക്കായി വിജയ് 50 കോടിയും മാസ്റ്ററിന് 80 കോടിയും വാങ്ങിയെന്നാണ് ഞങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയത്.
ഈ രണ്ട് തുകയ്ക്ക് മേലും അദ്ദേഹം നികുതി അടച്ചിട്ടുണ്ട് എന്നതിനാൽ ഞങ്ങൾക്ക് അതിൽ കൂടുതൽ ചോദ്യവുമില്ല, മുതിർന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വിജയിയുടെ പനയൂരിലെ വീട്ടിൽ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു.
മാസ്റ്റർ സിനിമയുടെ നിർമാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായിട്ടായിരുന്നു പരിശോധന.
ഫെബ്രുവരിയിൽ വിജയിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇൻകം ടാക്‌സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നു.
അന്ന് വിജയിയുടെ വീടിന് പുറമെ ബിഗിൽ ചിത്രത്തിന്റെ വിതരണക്കാരൻ സുന്ദർ അറുമുഖം, നിർമ്മാതാക്കളായ എജിഎസ്, ഫിനാൻസിയർ അൻബുച്ചെഴിയൻ എന്നിവരുടെ ഓഫീസിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിഗിൽ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷൻ നേടിയതുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.
24 മണിക്കൂറോളം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.